ഗാന്ധിനഗർ: മഹാത്മാ മന്ദിരത്തിൽ നടക്കുന്ന 10-ാമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ ഉദ്ഘാടന വേളയിൽ അതിഥികളെ സ്വാഗതം ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. 34 പങ്കാളിത്ത രാജ്യങ്ങളിൽ നിന്നും 130-ഓളം മറ്റു രാജ്യങ്ങളിൽ നിന്നുമായി ലോക നേതാക്കളടക്കം നിരവധി പേരാണ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഗുജറാത്തിൽ എത്തിയിരിക്കുന്നത്. അതിഥികൾക്ക് ഊഷ്മള സ്വാഗതം നൽകിയ മുഖ്യമന്ത്രി അന്താരാഷ്‌ട്ര സഹകരണം വളർത്തിയെടുക്കുന്നതിൽ ഉച്ചകോടി പ്രാധാന്യം നൽകുന്നതായും പറഞ്ഞു.
” 10-ാമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അതിഥികളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. സാമ്പത്തിക വളർച്ചയും രാജ്യങ്ങളുടെ വികസനങ്ങളും മുന്നിൽ കണ്ടാണ് നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ഭാവിയിലേക്കുള്ള ഒരു കവാടമാണ്. ഒരു ഭൂമി, ഒരു, കുടുംബം, ഒരു ഭാവി എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയം മുന്നിൽ കണ്ട് എല്ലാവർക്കും സഹകരിച്ച് പ്രവർത്തിക്കാം”- ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
ഇന്ന് മുതൽ 12-ാം തീയതി വരെയാണ് ഗുജറാത്തിലെ മഹാത്മാ മന്ദിരത്തിൽ വച്ച് ഉച്ചകോടി നടക്കുന്നത്. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാൻ, ടിമോർ- ലെസ്‌റ്റെ പ്രസിഡന്റ് ജോസ് റമോസ് ഹോർട്ട ഉൾപ്പെടെയുള്ള ലോക നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ലോക നേതാക്കൾ ആരോഗ്യം, സാങ്കേതികവിദ്യ, ആയുർവേദം, ഊർജ്ജം തുടങ്ങിയ നിരവധി മേഖലകൾ ശക്തിപ്പെടുത്തുന്നതിനായുള്ള നയതന്ത്ര ചർച്ചകളും നടത്തി.















