ജമ്മു കശ്മീർ പാര ക്രിക്കറ്റ് ടീം ക്യാപറ്റൻ അമീർ ഹുസൈൻ ലോണിനെ പ്രശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ. അസാധ്യമായത് അമീർ സാധ്യമാക്കിയിരിക്കുന്നുവെന്നും കായികരംഗത്ത് അഭിനിവേശമുള്ള ആയിരങ്ങളെ അമീർ പ്രചോദിപ്പിക്കുമെന്നും സച്ചിൻ പറഞ്ഞു. ഇരുകൈകളുമില്ലാത്ത അമീർ ബാറ്റ് ചെയ്യുന്നത് സമൂഹമാദ്ധ്യമത്തിലടക്കം വലിയ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് സച്ചിന്റെ വാക്കുകൾ.
ഇത് തന്നെ വല്ലാതെ സ്പർശിച്ചെന്നും ക്രിക്കറ്റിനോടുള്ള അമീറിന്റെ അത്മാർത്ഥയും അർപ്പണബോധവുമാണ് ഇത് കാണിക്കുന്നതെന്നും സച്ചിൻ പറഞ്ഞു. ഒരിക്കൽ അമീറിനെ നേരിട്ട് കാണാനാകുമെന്നും അദ്ദേഹത്തിന്റെ പേര് പതിച്ച ജേഴ്‌സി വാങ്ങുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു. ക്രിക്കറ്റിലും കായികരംഗത്തും അഭിനിവേശമുള്ള ആയിരങ്ങളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തോളിനും കഴുത്തിനുമിടയിൽ ബാറ്റ് വച്ച് പന്തുകളെ നേരിടുന്ന അമീറിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. 34-കാരനായ താരം ബിജ്ബെഹറയിലെ വാഘാമ സ്വദേശിയാണ്. 2013-ലാണ് അമീർ പാരാ ക്രിക്കറ്റിലേക്ക് കടന്നുവന്നത്. എട്ട് വയസുള്ളപ്പോൾ മില്ലിൽവച്ചുണ്ടായ അപകടത്തിലാണ് താരത്തിന്റെ ഇരു കൈകളും നഷ്ടമായത്. 2013-ൽ അമീർ പാരാ ക്രിക്കറ്റിലെ ദേശീയ മത്സരങ്ങൾ കളിച്ചുതുടങ്ങി. 2018 മുതൽ അന്താരാഷ്‌ട്ര മത്സരങ്ങളിലും അരങ്ങേറി. സച്ചിന്റെയും വിരാട് കോലിയുടെയും കടുത്ത ആരാധകനാണ് അമീർ.