പട്ന: സർക്കാർ ജീവനക്കാരെ കുരുക്കുന്ന നിർബന്ധിത വിവാഹങ്ങൾ (പക്കട്വാ വിവാഹ്) ബിഹാറിൽ വീണ്ടും സജീവമാകുന്നു. ഏറ്റവും ഒടുവിലായി പുറത്തുവന്ന വീഡിയോ പ്രകാരം ബിഹാറിലെ മുകേഷ് കുമാർ വർമ എന്ന സർക്കാർ അദ്ധ്യാപകനാണ് നിർബന്ധിത വിവാഹത്തിന് ഇരയായത്. ഇയാളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ജാമുയിൽ നിന്നുള്ള യുവാവാണ് അതിക്രമത്തിന് ഇരയായത്. ജാമുയിലുള്ള സ്കൂളിലായിരുന്നു ഇയാൾ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നത്.
ബിഹാർ പബ്ലിക് സർവീസ് കമ്മീഷന്റെ പരീക്ഷ പാസായി സർക്കാർ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ മുകേഷിനെ ഒരു സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മുകേഷിന്റെ ഗ്രാമത്തിനടുത്ത് താമസിച്ചിരുന്ന സപ്നയെന്ന പൂർണ്ണിമ കുമാരിയെ വിവാഹം കഴിപ്പിച്ചു. ഈ വിവാഹത്തിൽ തൃപ്തനല്ലെന്നും പൂർണ്ണിമയോടൊപ്പം ജീവിക്കാൻ തയ്യാറല്ലെന്നും യുവാവ് പറയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
എന്നാൽ കഴിഞ്ഞ 9 വർഷമായി മുകേഷും താനും പ്രണയത്തിലാണെന്ന് പൂർണ്ണിമ അവകാശപ്പെടുന്നു. ജോലി കിട്ടിയതിന് ശേഷം സ്വഭാവം മാറിയെന്നും തന്നെ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിയെന്നുമായിരുന്നു യുവതിയുടെ വാദം. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാഗത്ത് നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മുകേഷിന്റെ വീട്ടുകാരുമായി വിഷയം ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കുമെന്നാണ് പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചതെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും മാസങ്ങളായി ബിഹാറിൽ നടക്കുന്ന നിർബന്ധിത വിവാഹങ്ങളുടെ തോത് കൂടുതലാണ്. സർക്കാർ ജീവനക്കാരായ യുവാക്കളാണ് അതിക്രമത്തിന് ഇരയാകുന്നത്. വൈശാലി ജില്ലയിലെ സ്കൂൾ അദ്ധ്യാപകനായ ഗൗതം കുമാറായിരുന്നു കഴിഞ്ഞ മാസം തട്ടിക്കൊണ്ടുപോകപ്പെട്ടത്.