ജയ്പൂർ: രാജസ്ഥാനിലെ ചോദ്യ പേപ്പർ ചോർച്ചാ കേസിൽ അഞ്ച് പേർ അറസ്റ്റിൽ. ഇഡിയുടെ പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സുരേഷ് കുമാർ, വിജയ് ദാമോർ, പുഖ്‌രാജ്, പീരാറാം, അരുൺ ശർമ്മ എന്നിവരാണ് അറസ്റ്റിലായത്. ആർപിഎസ്‌സി അംഗം ബാബുലാൽ കത്താറ, അനിൽകുമാർ മീണ എന്നിവരുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.
പ്രതികൾക്കെതിരെ പിഎംഎൽഎ വകുപ്പ് പ്രകാരം കേസെടുത്തു. 2022-ലെ സീനിയർ ടീച്ചർ രണ്ടാം ഗ്രേഡ് മത്സര പരീക്ഷയിൽ ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങി ചോദ്യ പേപ്പർ വിറ്റ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരെ ജയ്പൂർ പ്രത്യേക കോടതിയിൽ ഹാജരാക്കി. കോടതി ജനുവരി 14-വരെ പ്രതികളെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു.
പേപ്പർ ചോർച്ചാ കേസിൽ ആർപിഎസ് സി അംഗം ബാബുലാൽ കത്താര, അനിൽ കുമാർ മീണ, ഭൂപേന്ദ്ര ശരൺ എന്നിവരെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നവംബറിൽ മൂന്ന് പ്രതികൾക്കെതിരെ പിഎംഎൽഎ നിയമത്തിലെ സെക്ഷൻ 44 പ്രകാരം ഇഡി കുറ്റപത്രം സമർപ്പിച്ചു.
പരീക്ഷ എഴുതുന്ന 180-ഓളം ഉദ്യോഗാർത്ഥികളിൽ നിന്നും എട്ട് ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ പ്രതികൾ വാങ്ങുകയും ചോദ്യ പേപ്പറുകൾ നൽകുകയും ചെയ്തതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.