ചണ്ഡിഗഡ്: ആംബുലൻസ് കുഴിയിൽ വീണതിനെ തുടർന്ന് മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ 80-കാരൻ വീണ്ടും ജീവിതത്തിലേക്ക്. ഹരിയാന സ്വദേശി ദർശൻ സിംഗ് ആണ് വാഹനം കുഴിയിൽ വീണതിനു പിന്നാലെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്ന വൃദ്ധന്റെ മരണം കഴിഞ്ഞ ദിവസമാണ് ഡോക്ടർമാർ വിധിയെഴുതിയത്. തുടർന്ന് ബന്ധുക്കളെ മരണവിവരം അറിയിക്കുകയും ചെയ്തിരുന്നു. ബന്ധുക്കളും നാട്ടുകാരും കൂടി മൃതദേഹം ദഹിപ്പിക്കാനായി ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് കൊണ്ടു പോകുമ്പോഴാണ് ആംബുലൻസ് കുഴിയിൽ വീണത്. ഇതിന്റെ ആഘാതത്തിൽ മരിച്ചെന്ന് വയോധികന്റെ കൈകൾ ചെറുതായി ചലിക്കാൻ തുടങ്ങി.
ഇത് ശ്രദ്ധയിൽപെട്ട ബന്ധുക്കൾ ഉടനെ ഇയാളെ തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെയുള്ള ഡോക്ടർമാർ പരിശോധിച്ചതോടെയാണ് ഇയാൾക്ക് ജീവനുണ്ടെന്ന് സ്ഥിരീകരിച്ചത്. കർണാലിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദർശൻ സിംഗിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. തെറ്റായി മരണം സ്ഥിരീകരിച്ചത് സാങ്കേതിക പിഴവ് മൂലമായിരിക്കാമെന്നാണ് വയോധികനെ ഇപ്പോൾ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്.