ന്യൂഡൽഹി: സൈനിക ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന വാർത്ത വ്യാജമായി സൃഷ്ടിച്ചതാണെന്ന് കോടതി മുൻപാകെ ഏറ്റുപറഞ്ഞ് തെഹൽക മാസിക മുൻ ചീഫ് എഡിറ്റർ തരുൺ തേജ്പാൽ. ഡൽഹി ഹൈക്കോടതി ബെഞ്ചിന് മുമ്പാകെ ഹാജരായാണ് തരുൺ തേജ്പാലും സഹസ്ഥാപകൻ അനിരുദ്ധ ബഹാലും കുറ്റം ഏറ്റുപറഞ്ഞത്.
2001 ലാണ് മേജർ ജനറൽ എം.എസ് അലുവാലിയയെ അപകീർത്തിപ്പെടുത്തുന്ന വാർത്ത മാസിക പ്രസിദ്ധീകരിച്ചത്. ഓപ്പറേഷൻ വെസ്റ്റ് എൻഡ് എന്ന് പേരിട്ട സ്റ്റിംഗ് ഓപ്പറേഷനിലൂടെ പ്രതിരോധ ഇടപാടുകൾക്കായി മേജർ ജനറൽ കൈക്കൂലി വാങ്ങിയെന്നാണ് ഇവർ ആരോപിച്ചത്.
മേജർ ജനറലായി സേവനത്തിൽ നിന്ന് വിരമിച്ച എം.എസ് അലുവാലിയ കൈക്കൂലി ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അവർ കോടതിയിൽ പറഞ്ഞു. അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ മുഴുവൻ അവർ പിൻവലിക്കുകയും ചെയ്തു.
ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള പ്രമുഖ പത്രങ്ങളിലൂടെ നിരുപാധികം മാപ്പ് പറയാൻ തയ്യാറാണെന്ന് തേജ്പാലും ബഹലും സമ്മതിച്ചു. കൂടാതെ ഇതാനായി 10 ലക്ഷം രൂപ വീതം കെട്ടിവെക്കാമെന്നും കോടതിയെ അറിയിച്ചു.
2002ലാണ് മേജർ ജനറൽ തെഹൽക്കയ്‌ക്കെതിരെയും മാദ്ധ്യമപ്രവർത്തകരായ തരുൺ തേജ്പാൽ, അനിരുദ്ധ ബഹൽ, മാത്യു സാമുവൽ എന്നിവർക്കെതിരെയും മാനനഷ്ടകേസ് ഫയൽ ചെയതത്. സീ ടിവിയിൽ സ്റ്റിംഗ് ഓപ്പറേഷൻ സംപ്രേക്ഷണം ചെയ്തതിനാൽ ചെയർമാൻ സുഭാഷ് ചന്ദ്ര, സിഇഒ സന്ദീപ് ഗോയൽ എന്നിവരെയും അപകീർത്തി കേസിൽ പ്രതി ചേർത്തിരുന്നു.
മാനനഷ്ടക്കേസിൽ തെഹൽകയും മാദ്ധ്യമപ്രവർത്തകൻ മാത്യു സാമുവലും മേജർ ജനറലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു നേരത്തെയുള്ള വിധി. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുന്ന വേളയിലാണ് എല്ലാം വ്യാജമാമെന്ന് കോടതി മുൻപാകെ ഇരുവരും സമ്മതിച്ചത്.
വാർത്ത പുറത്ത് വന്നതിന് ശേഷം മേജർ ജനറൽ എം.എസ്. അലുവാലിയ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നു പോയത്. സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള പ്രാരംഭ നടപടിയായ കോർട്ട് മാർഷൽ അടക്കം അദ്ദേഹം നേരിട്ടിരുന്നു. പിന്നീട് അദ്ദേഹത്തെ സർവീസിൽ നിന്ന് തരംതാഴ്‌ത്തുകയായിരുന്നു.
മേജർ ജനറൽ ഒരിക്കലും പണമോ വിലകൂടിയ വിസ്‌കിയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് സൈന്യത്തിന്റ അന്വേഷണ കോടതിയിൽ തെഹൽക പത്രപ്രവർത്തകൻ മാത്യു സാമുവൽ സമ്മതിച്ചിരുന്നു.















