ഭോപ്പാൽ: ഹിന്ദു വിശ്വാസങ്ങൾക്കും ദേവീ ദേവന്മാർക്കും നേരെ വിരലുയർത്തിയ കോൺഗ്രസിന് വലിയ വില നൽകേണ്ടി വരുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ഉജ്ജയിനിലെ നഗ്ദയിൽ നടന്ന ഒരു കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയ്ത തെറ്റിന് കോൺഗ്രസ് മാപ്പ് പറയണമെന്നും മോഹൻ യാദവ് ആവശ്യപ്പെട്ടു.
” കോൺഗ്രസും ബിജെപിയും തമ്മിൽ വ്യക്തിപരമായ ശത്രുതയല്ല, ആശയപരമായ പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസ് എന്തുകൊണ്ടാണ് ഹിന്ദു വിശ്വാസങ്ങൾക്കും ദൈവങ്ങൾക്കും നേരെ വിരൽ ചൂണ്ടുന്നത്. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടാണ് കോൺഗ്രസിന്റെ ഈ നീക്കം. ഇതിന് വലിയ വില കൊടുക്കേണ്ടി വരും. അക്രമികളായ ആളുകൾ നമുക്ക് മേൽ കൈവയ്‌ക്കുന്നതിന് മുൻപ് ഹിന്ദുക്കളുടെ ക്ഷേത്രവും വിഗ്രഹങ്ങളും നശിപ്പിച്ചു. അത് അടിമത്തത്തിന്റെ കാലമായിരുന്നു. അതുകൊണ്ട് തന്നെ അതിനെതിരെ ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.
ജവഹർലാൽ നെഹ്‌റു സോമനാഥ ക്ഷേത്രത്തെ എതിർത്തു. ഇന്ന് അതുപോലെ തന്നെ കോൺഗ്രസ് അയോദ്ധ്യയെ എതിർത്തിരിക്കുകയാണ്. കോൺഗ്രസുകാർ ഹിന്ദു എന്ന വാക്കിനെ പോലും അത്രമാത്രം വെറുത്തിരിക്കുകയാണ്. എന്നാൽ ഹിന്ദുവായിരിക്കേണ്ടതിന്റെ പ്രാധാന്യം കാശി ഹിന്ദു വിശ്വവിദ്യാലയം സ്ഥാപിച്ച കോൺഗ്രസ് മുൻ പ്രസിഡന്റ് മദൻ മോഹൻ മാളവ്യയിൽ നിന്ന് ഇപ്പോഴുള്ളവർ ഉൾക്കൊള്ളണം.ഇപ്പോൾ ചെയ്യുന്ന തെറ്റുകൾക്ക് അവർ ജനങ്ങളോടാണ് മാപ്പ് പറയേണ്ടത്. സമൂഹത്തെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും” മോഹൻ യാദവ് ആരോപിച്ചു.