കോയമ്പത്തൂർ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് കോയമ്പത്തൂരിൽ നിന്ന് റോഡ് മാർഗം സംഘടിപ്പിച്ച ബൈക്ക് യാത്ര തമിഴ് നാട് പോലീസ് തടഞ്ഞു. കോയമ്പത്തൂർ ബിജെപി ഹോസ്പിറ്റാലിറ്റി വിംഗ് വൈസ് പ്രസിഡന്റ് ഇന്ദുഷ യുടെ നേതൃത്വത്തിൽ നൂറോളം ബൈക്കുകളാണ് റോഡ് മാർഗ്ഗം അയോദ്ധ്യയിൽ പോകാൻ പദ്ധതിയിട്ടിരുന്നത്.
ഇന്നലെ രാവിലെ ഈ സംഘത്തെ യാത്രയാക്കാൻ കോയമ്പത്തൂർ ബിജെപി ജില്ലാ പ്രസിഡന്റ് രമേഷ് കുമാറും സംസ്ഥാന നിർവാഹക സമിതി അംഗം ബാലാജി ഉത്തമരാമസ്വാമിയും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രാം നഗറിലെ കോതണ്ഡരാമക്ഷേത്രത്തിലെത്തി.
കോതണ്ഡരാമ ക്ഷേത്രത്തിലെത്തിയ ഭക്തരും ബിജെപി നേതാക്കളും അവിടെ പ്രത്യേക പ്രാർത്ഥനകൾ നടത്തിയശേഷം ‘ജയ് ശ്രീറാം’ മുഴക്കി. അതിനു ശേഷം യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ തുടങ്ങുമ്പോൾ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഗണേഷിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം കോതണ്ഡരാമൻ ക്ഷേത്രത്തിന് മുന്നിൽ എത്തിച്ചേർന്നു. ബൈക്ക് തീർത്ഥാടനം അനുവദിക്കില്ല എന്നും നിർദ്ദേശം ലംഘിച്ചാൽ അറസ്റ്റ് ചെയ്യുമെന്നും പോലീസ് ഏകപക്ഷീയമായി പറയുകയായിരുന്നു.അയോദ്ധ്യയിലേക്ക് ബൈക്ക് യാത്ര നടത്താൻ പോലീസിന്റെ അനുമതി വേണമെന്നാണ് പോലീസ് ഭാഷ്യം. തുടർന്നു പൊലീസ് അനുമതി തേടി ബിജെപി കത്ത് നൽകി.
ആത്മീയ തീർത്ഥാടനത്തിന് പോലും പോലീസിൽ നിന്ന് അനുമതി വാങ്ങേണ്ട സാഹചര്യമാണ് തമിഴ്‌നാട്ടിൽ നിലനിൽക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രമേഷ് കുമാർ പറഞ്ഞു. “ഞങ്ങൾ നിയമത്തെ ബഹുമാനിക്കുന്നു. അതിനാൽ തീർത്ഥാടനം താൽക്കാലികമായി മാറ്റിവച്ചു. എന്ത് വന്നാലും തീർത്ഥാടനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.