അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ ജീവിതം ധന്യമായതിന്റെ സംതൃപ്തിയിലാണ് പൂർണിമ കോത്താരി. വടക്കൻ കൊൽക്കത്തയിലെ രാം ബഗാൻ ഏരിയയിലെ തന്റെ വീടിന്റെ ചുമരിൽ തൂക്കിയിരിക്കുന്ന സഹോദരന്മാരുടെ ചിത്രം നോക്കി ആനന്ദ കണ്ണുനീർ പൊഴിക്കുകയാണ് ഈ 52 വയസുകാരി. 1992 ഡിസംബർ 6-ന് തർക്ക മന്തിരം തകർത്തതിനെത്തുടർന്ന് അയോദ്ധ്യയിൽ ഉണ്ടായ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട രാം കോത്താരിയുടെയും ശരദ് കോത്താരിയുടെയും സഹോദരിയാണ് പൂർണിമ കോത്താരി. രാമക്ഷേത്രത്തിന് വേണ്ടി പോരാടി മരിച്ച കർസേവകരുടെ സഹോദരിക്ക് രാമക്ഷേത്രം സാധ്യമാകുമ്പോൾ സന്തോഷിക്കാതിരിക്കാൻ സാധ്യമല്ല. തന്റെ ജീവിതം ധന്യമായി എന്ന് പൂർണിമ പറയുന്നു.
“എനിക്ക് എന്റെ സഹോദരങ്ങളെ തിരികെ കിട്ടിയതുപോലെ തോന്നുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രം കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ല. എന്റെ സഹോദരന്മാരുടെയും മറ്റു പലരുടെയും ത്യാഗം വെറുതെയായില്ല. അവർ ജീവിച്ചിരുന്നെങ്കിൽ അഭിമാനിക്കുമായിരുന്നു. ഇത് ഞങ്ങളുടെ കുടുംബത്തിന് നിർവൃതിയുടെ നിമിഷമാണ്. ആ ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നു. ഭായ് ദൂജ് കഴിഞ്ഞ് ഒരു ദിവസമായിരുന്നു അത്. പോകുന്നതിന് മുമ്പ് അവരുടെ പ്രിയപ്പെട്ട വിഭവം തയ്യാറാക്കാൻ എന്റെ സഹോദരങ്ങൾ എന്റെ അമ്മൂമ്മയോട് പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ്, ഞങ്ങളെ അവസാനമായി ഒന്നു നോക്കാൻ അവർ തിരിഞ്ഞു. അവർ ഒരിക്കലും തിരിച്ചുവരില്ലെന്നത് വിധിയായിരുന്നു. അവർ മരിച്ചു.
“ജനുവരി 22, ഈ ദിവസം എന്റെ സഹോദരങ്ങളുടെ ത്യാഗത്തെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്നങ്ങൾ ഒരു ദിവസം സാക്ഷാത്കരിക്കുമെന്ന് മരിച്ച് പോയ എന്റെ അമ്മ പറയുമായിരുന്നു. അവർ മോദിജിയിൽ വിശ്വസിച്ചു. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അമ്മയ്‌ക്കും കഴിഞ്ഞില്ല. അമ്മയുടെ വിലയിരുത്തലിൽ ശരിയായിരുന്നു. ഒരവസരം കിട്ടിയാൽ ഞാൻ മോദിജിയുടെ കാൽ തൊട്ട് നന്ദി പറയും. ലാൽ കൃഷ്ണ അദ്വാനിയും മുരളി മനോഹർ ജോഷിയും അക്കാലത്ത് ഞങ്ങളുടെ ആരാധനാപാത്രങ്ങളായിരുന്നു. അവരുടെ സംഭാവനകളെയും വിസ്മരിക്കാൻ സാധിക്കില്ല. അവരായിരുന്നു ഞങ്ങളുടെ പ്രചോദനം”- പൂർണിമ പറഞ്ഞു.