പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് ശേഷം ഭാരതത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയിരിക്കുകയാണ് തൃപ്രയാർ ശ്രീരാമ ക്ഷേത്രം. ദേശീയ മാദ്ധ്യമങ്ങളിൽ വൻ പ്രാധാന്യത്തൊടെ ഇടം നേടിയിരിക്കുകയാണ് ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാനമായ ശ്രീരാമ ക്ഷേത്രമാണിത്. മര്യാദ പുരുഷോത്തമൻ ശ്രീരാമനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടം വിശ്വാസികൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ്. തൃശ്ശൂർ ജില്ലയുടെ പടിഞ്ഞാറുഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തിൽ തൃപ്രയാർ എന്ന സ്ഥലത്ത് കരുവന്നൂർ പുഴയുടെ കൈവഴിയായ കനോലി കനാലിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ച വിഗ്രഹം
ഇവിടത്തെ ശ്രീരാമന്റെ പ്രതിഷ്ഠയ്‌ക്ക് ഏറെ പ്രത്യേകതകളുണ്ട്. ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന വിഗ്രഹം ആണ് ഇവിടെ ഉള്ളത് എന്നാണ് വിശ്വാസം. കൃഷ്ണന്റെ സ്വർഗാരോഹണത്തിന് ശേഷം ദ്വാരക കടലെടുത്തുപോവുകയും ക്ഷേത്രങ്ങൾ അന്യാധീനപ്പെട്ടു പോവുകയും ചെയ്തു. ശേഷിച്ചത് ഈ വിഗ്രഹങ്ങൾ മാത്രം. പിന്നീട് ഇവ കടലിനടിയിൽ പോവുകയും നാളുകൾക്ക് ശേഷം അറബിക്കടലിൽ മീൻ പിടിക്കാൻ പോയ മുക്കുവന്മാർക്ക് ഈ നാലുവിഗ്രഹങ്ങൾ ലഭിക്കുകയും ചെയ്തു. അവർ ഈ വിഗ്രഹങ്ങളെ ജ്യോത്സ്യൻ കൂടിയായ വാക്കയിൽ കൈമളിനെ ഏൽപ്പിച്ചു.
അദ്ദേഹം വിഗ്രഹങ്ങളുടെ പ്രാധാന്യം മനസിലാക്കിയ ശേഷം ശ്രീരാമ വിഗ്രഹത്തെ തൃപ്രയാറും, ഭരത വിഗ്രഹത്തെ ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലും, ലക്ഷ്മണനെ തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രത്തിലും ,ശത്രുഘ്‌നനെ പായമ്മൽ ശത്രുഘ്‌ന സ്വാമിക്ഷേത്രത്തിലും പ്രതിഷ്ഠ നടത്താൻ നിർദ്ദേശിച്ചു.
ആറടിയിലധികം ഉയരം, അഞ്ജന ശിലാവിഗ്രഹം
രാക്ഷസനായ ഖരന്റെ വധത്തിന് ശേഷമുള്ള അത്യുഗ്രഭാവത്തിലാണ് ഇവിടത്തെ ശ്രീരാമന്റെ പ്രതിഷ്ഠാ സങ്കൽപ്പം. ആറടിയിലധികം ഉയരം വരുന്ന മഹാവിഷ്ണുവിന്റെ അഞ്ജന ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായിട്ടാണ് ക്ഷേത്രം. ചതുർബാഹുവായ വിഗ്രഹത്തിന്റെ പിറകിലെ വലതുകൈയിൽ കോദണ്ഡവും പിറകിലെ ഇടതുകൈയിൽ സുദർശനചക്രവും മുന്നിലെ വലതുകൈയിൽ അക്ഷമാലയും മുന്നിലെ ഇടതുകൈയിൽ പാഞ്ചജന്യവും കാണാം. മുന്നിലെ വലതുകൈ ചിന്മുദ്രാങ്കിതവുമാണ്. ഇരുവശവും ലക്ഷ്മിദേവിയെയും ഭൂമീദേവിയെയും കാണാം. ഇവരെ വില്വമംഗലം സ്വാമിയാർ പ്രതിഷ്ഠിച്ചതാണെന്നാണ് വിശ്വാസം.
തേവരുടെ ശക്തി കണ്ട് തോറ്റോടിയ ടിപ്പു
ക്ഷേത്രത്തെ സംബന്ധിച്ച് ഒട്ടനവധി കഥകൾ നിലനിൽക്കുന്നുണ്ട്. അതിൽ ഒന്നാണ് ടിപ്പുവിന്റെ കഥ. ടിപ്പുവിന്റെ പടയോട്ടസമയത്ത് അദ്ദേഹം ഇവിടെ വരികയുണ്ടായി. വെടിവഴിപാട് നടക്കുന്ന സമയത്താണ് അദ്ദേഹം വന്നത്. ക്ഷേത്രം തകർക്കുന്നതിന്റെ ഭാഗമായി കതിനകൾ പുഴയിലേക്ക് എറിയുകയും തേവർക്ക് ശക്തിയുണ്ടെങ്കിൽ വെള്ളത്തിൽ കിടന്ന് പൊട്ടട്ടെ എന്നും പറഞ്ഞ ടിപ്പുവിനെ അത്ഭുതപ്പെടുത്തിയ കാഴ്ചയാണ് പിന്നീട് കണ്ടത്. കതിനകൾ വെള്ളത്തിൽ കിടന്ന് പൊട്ടുകയും അപമാനിതനായ ടിപ്പു അവിടെ നിന്നും പോയെന്നുമാണ് ചരിത്രം പറയുന്നത്.