ആലപ്പുഴ: ഈ കൊമേഴ്‌സ് വെബ്‌സൈറ്റുകളുടെ പേരിലുളള തട്ടിപ്പുകൾ വ്യാപകമാകുന്നു. പ്രമുഖ വില്പന സൈറ്റായ മീഷോയുടെ പേരിലുള്ളതാണ് പുതിയ തട്ടിപ്പ്. ഒരിക്കലെങ്കിലും മീഷോയിൽ നിന്ന് എന്തെങ്കിലും വാങ്ങിയിട്ടുള്ളവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകാർ വല മുറുക്കിയിരിക്കുന്നത്.
ഉപഭോക്താവിന്റെ പേരിലെത്തുന്ന ഒരു രജിസ്റ്റേർഡ് കത്താണ് ഈ തട്ടിപ്പിലെ ആദ്യ പടി. അതിൽ പ്രകാരം മീഷോ നടത്തിയ നറുക്കെടുപ്പിൽ നിങ്ങൾക്ക് സമ്മാനം ലഭിച്ചു എന്നുള്ള അറിയിപ്പാണ് ലഭിക്കുന്നത്. അതിൽ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാന തുകയുമെഴുതിയിട്ടുണ്ടാകും. കത്തിൽ ചേർത്തിരിക്കുന്ന വാട്സാപ്പ് നമ്പറിൽ പകൽ ഒൻപതു മണിക്കും അഞ്ചു മണിക്കും ഇടക്ക് ബന്ധപ്പെടാമെന്നുള്ള അറിയിപ്പുമുണ്ട്.
ഈ നമ്പറിൽ ബന്ധപ്പെട്ടാൽ പച്ചവെള്ളം പോലെ മലയാളം സംസാരിക്കുന്ന ഒരാളാണ് ഫോൺ എടുക്കുക. വിശദവിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം
ഉപഭോക്താവിന് സമ്മാനം ലഭിച്ചെന്നും അത് പ്രോസസ്സ് ചെയ്യുന്നതിന് നിശ്ചിത തുക ഒടുക്കണം എന്നും ആവശ്യപ്പെടും. അതിനായി ഇരയെ പാകപ്പെടുത്തുകയാണ് അടുത്ത പടി. ഇര ചോദിക്കുന്ന സംശയങ്ങൾക്ക് നയത്തിൽ മറുപടി നൽകും. കഴിയുന്നത്ര വിശ്വാസം പിടിച്ചു പറ്റും.
ഇടയ്‌ക്കു വെച്ച് ഇര കുടുക്കിൽ വീണില്ല എന്ന സംശയം തോന്നിയാൽ ചില്ലറ ഭീഷണിയുമുണ്ട്. പ്രലോഭനങ്ങളുടെ മാസ്മരികതയിൽ ചിലരെങ്കിലും വീണു പോകാറാണ് പതിവ്. കേരളത്തിൽ ഓഫീസ് ഇല്ല എന്ന് അവർ ഉറപ്പിച്ചു പറയും. ന്യൂ ദൽഹി ,കൊൽക്കൊത്ത, മുംബൈ തുടങ്ങിയ മഹാനഗരങ്ങളി ആണത്രേ തട്ടിപ്പുകാരുടെ ഓഫീസുകൾ.
ഇതിനു മുൻപും ഇത്തരം സൈബർ തട്ടിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും അവയിലൊക്കെ കമ്പനിയുടെ പ്രതിനിധി എന്നു പറഞ്ഞു ഫോണിൽ സംസാരിക്കുന്നവർ ഹിന്ദിയോ ഇംഗ്ലീഷോ ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇക്കുറി തനിമലയാളത്തിലാണ് വല വീശിയിരിക്കുന്നത് എന്ന വസ്തുത സ്ഥിതി കൂടുതൽ അപകടകരമാണ് എന്ന സൂചനയാണ് നൽകുന്നത്.
മീഷോ വെബ് സൈറ്റുമായി ബന്ധപ്പെട്ടാൽ ഇങ്ങിനെയൊരു നറുക്കെടുപ്പ് അവർക്കില്ലെന്നും ശുദ്ധ തട്ടിപ്പാണെന്നുമുള്ള വിവരമാണ് ലഭിക്കുക. അതുകൊണ്ട് ഇത്തരത്തിലുള്ള തട്ടിപ്പിൽ വീഴരുതെന്നും അവർ അറിയിക്കുന്നു.
ഇത്തരം തട്ടിപ്പു സംഘങ്ങൾ വ്യാപകമായിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്നുള്ള പരാതിയുണ്ട്. അമളി പറ്റിയ പലരും നാണക്കേട് ഭയന്ന് ഒരക്ഷരം പോലും മിണ്ടുന്നുമില്ല.