ഇസ്ലാമബാദ്: ഇറാൻ നടത്തിയ വ്യോമാക്രമണത്തിന്റെ ഞെട്ടലിലാണ് പാകിസ്താൻ. പാക് വ്യോമസേന തങ്ങളുടെ നൂതനമായ കഴിവുകളെക്കുറിച്ച് വീമ്പിളക്കി മണിക്കൂറുകൾക്കകമാണ് അതിർത്തിയിൽ പ്രവർത്തിക്കുന്ന ഭീകര ക്യാമ്പിന് നേരെ ആക്രമണം നടന്നത്.
ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധുവിന്റെ നേതൃത്വത്തിൽ പാക് വ്യോമസേന ആധുനീകരണത്തിന്റെ പാതയിലാണെന്നായിരുന്നു വീഡിയോ. പാക് വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരെയും വീഡിയോയിൽ കാണാം. വ്യോമസേനയുടെ കണ്ണ് വെട്ടിച്ച് ആർക്കും പാകിസ്താനിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് മണിക്കൂറുകൾക്കകം നടന്ന ആക്രമണം സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളൻമാർ ഏറ്റെടുത്ത് കഴിഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇറാൻ പാക് അതിർത്തി കടന്ന് വ്യോമാക്രമണം നടത്തിയത്. പാകിസ്താന്റെ പടിഞ്ഞാറൻ മേഖലയിലെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് ആക്രമണം നടത്തിയത്. ജെയ്ഷെ അൽ അദിൽ എന്ന സുന്നി ഭീകര ഗ്രൂപ്പിന്റെ ഭീകരത്താവളത്തിന് നേരേയായിരുന്നു ആക്രമണം. വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതായാണ് പാകിസ്താനിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറാന്റെ അർധ സൈനിക വിഭാഗമായ റെവലൂഷ്യണറി ഗാർഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. 2012 ൽ രൂപീകരിച്ച് പാകിസ്താനിലും ഇറാനിലുമായി പ്രവർത്തിക്കുന്ന സുന്നി ഭീകരവാദ സംഘടനയാണ് ജെയ്ഷ് അൽ ആദുൽ.