ബെംഗളൂരു: ഇന്ത്യ അഫ്ഗാൻ മുന്നാം ടി20യ്‌ക്ക് നാടകീയ അവസാനം. രണ്ടാം സൂപ്പർ ഓവറിലേക്ക് കടന്ന മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഇതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. 3-0 എന്ന നിലയിലാണ് ഇന്ത്യ പരമ്പര പിടിച്ചെടുത്തത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ഉയർത്തിയത് 213 റൺസിന്റെ വിജയലക്ഷ്യമായിരുന്നു. നായകൻ രോഹിത് ശർമ്മയുടെ സെഞ്ച്വറി കരുത്തിൽ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ശ്രദ്ധേയമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
മത്സരത്തിന്റെ രണ്ടാം ഓവറിൽ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ (4) ഇന്ത്യയ്‌ക്ക് നഷ്ടമായി. പിന്നാലെയെത്തിയ വിരാട് കോലിയും കാര്യമായ പ്രകടനം കാഴ്ചവെക്കാതെ മടങ്ങി. ശിവം ദുബൈയും (1) സഞ്ജു സാംസണും (0) പുറത്തായതോടെ ഇന്ത്യ സമർദ്ദത്തിലായി. ഓപ്പണർ രോഹിത് ശർമ്മയുടെയുെം (121) റിങ്കു സിംഗിന്റെയും(69) ഫോമിൽ ഇന്ത്യ മത്സരം തിരിച്ചുപിടിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി ഫരീദ് അഹമ്മദ് മൂന്ന് വിക്കറ്റും അസ്മത്തുള്ള ഒമർസായ് ഒരു വിക്കറ്റും വീഴ്‌ത്തി.
മറുപടി ബറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറിൽ 212 റൺസ് അടിച്ച് മത്സരം സമനിലയിൽ തളച്ചു. റഹ്മാനുള്ള ഗുർബാസ് (50), ഇബ്രാഹിം സദ്രാൻ (50) , ഗുൽബാദിൻ നായിബ് (55) എന്നിവരാണ് അഫ്ഗാൻ നിരയിൽ അർദ്ധ സെഞ്ച്വറി തികച്ച താരങ്ങൾ. മുഹമ്മദ് നബിയാണ് (34) അഫ്ഗാന് വേണ്ടി പിന്നീട് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ആദ്യ സൂപ്പർ ഓവറിൽ, ആദ്യ ബാറ്റിംഗിൽ 16 റൺസാണ് അഫ്ഗാൻ നിര നേടിയത്. ഗുൽബാദിൻ നായിബ് (5), റഹ്മാനുള്ള ഗുർബാസ് (1), മുഹമ്മദ് നബി (7), 3 എക്സ്ട്ര എന്നിങ്ങനെയാണ് റൺവേട്ട. മറുപടി ബാറ്റിംഗിൽ ഇന്ത്യ മത്സരം വീണ്ടും സമനിലയിൽ തളച്ചു. രോഹിത്ത് ശർമ്മ (13) കളിയിൽ റിട്ടയർ വിളിച്ചു. യശ്വസി ജയ്സ്വാൾ പുറത്താകതെ 2 റൺസും നേടി. റിങ്കു സിംഗ് പുറത്തായില്ലെങ്കിലും ഓവർ അവസാനിച്ചു. എക്സ്ട്രയായി 1 റൺസ് കൂടി ലഭിച്ചതോടെ കളി വീണ്ടും സമനിലയിൽ കലാശിച്ചു.
തുടർന്ന് രണ്ടാം സൂപ്പർ ഓവറിൽ ഇന്ത്യക്ക് വേണ്ടി രോഹിത്ത് 11 റൺസ് നേടി പുറത്തായി. ഓപ്പണിംഗ് ഇറങ്ങിയ റിങ്കു റൺസൊന്നും നേടാതെ പുറത്തായി. സഞ്ജുവും റൺസൊന്നും നേടിയില്ല. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാൻ നിരയ്‌ക്ക് വെറും ഒരു റൺസ് മാത്രമേ നേടാനായൊള്ളു. ഇതോടെ 10 റൺസിന് ഇന്ത്യ മത്സരവും പരമ്പരയും സ്വന്തമാക്കി.