ന്യൂഡൽഹി: ജനന തീയതി തെളിയിക്കാനുള്ള രേഖകളുടെ കൂട്ടത്തിൽ ആധാറിനെ പരിഗണിക്കാനാവില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). യൂണീക്ക് ഐഡന്റിഫിക്കേഷൻ ഓഫ് ഇന്ത്യയിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് ആധാറിനെ ജനനതീയതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയതെന്ന് ഇപിഎഫ്ഒ അറിയിച്ചു.
ആധാർ വ്യക്തികളുടെ തിരിച്ചറിയൽ രേഖകളിലൊന്നാണെന്നും ഇതുപയോഗിച്ച് ജനന തീയതി കണക്കിലെടുക്കാൻ കഴിയില്ലെന്നും ഇപിഎഫ്ഒ പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. ആധാറിന് പകരം ജനനതീയതി തെളിയിക്കാനുള്ള രേഖകളായി പാൻ കാർഡ്, പാസ്‌പോർട്ട്, സർക്കാർ നൽകുന്ന സ്ഥിരതാമസ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഉപയോഗിക്കാം. ഇതിനുപുറമെ അംഗീകൃത സർക്കാർ ബോർഡ് അല്ലെങ്കിൽ സർവകലാശാല നൽകിയ മാർക്ക് ഷീറ്റ്, പേരും ജനനതീയതിയും രേഖപ്പെടുത്തിയ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയും ഇതിനായി ഉപയോഗിക്കാം.