ബെംഗളൂരു: ഇന്ത്യയിലെ ഭക്ഷ്യ സംസ്കരണ മേഖലയിൽ യു.എ.ഇ. ആസ്ഥാനമായ ലുലു ഗ്രൂപ്പ് കൂടുതൽ സാധ്യതകൾ തേടുന്നു. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വിവിധ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും മന്ത്രിമാരുമായും ഇക്കാര്യം സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
കർണ്ണാടകയിലെ വിജയപുര ജില്ലയിലായിരിക്കും ആദ്യ ഭക്ഷ്യ സംസ്കരണ കേന്ദ്രം ലുലു ഗ്രൂപ്പ് സ്ഥാപിക്കുക. ഇത് സംബന്ധിച്ച ചർച്ചകൾ ദാവോസിൽ വച്ച് കർണ്ണാടകയിലെ വ്യവസായ മന്ത്രി എം.ബി പാട്ടീലും യൂസഫലിയുമായി ചേർന്ന് നടത്തിയിരുന്നു. ഈ മേഖലയിൽ 300 കോടി രൂപ മുതൽ മുടക്കാനാണ് ലുലു ഉദ്ദേശിക്കുന്നത്. വിജയപുരക്ക് പുറമെ കൽബുർഗി, ബീജാപ്പൂർ ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിൽ നിന്നും കാർഷികോത്പ്പന്നങ്ങൾ സംഭരിച്ച് കയറ്റുമതി ചെയ്യാനും ലുലു ഉദ്ദേശിക്കുന്നതായി യൂസഫലി പറഞ്ഞു.
നിലവിൽ ബെംഗളൂരുവിൽ രണ്ട് ലുലു ഹൈപ്പർ മാർക്കറ്റുകളാണ് ഗ്രൂപ്പിനുള്ളത്. തെലങ്കാനയിൽ ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ച പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് യൂസഫലി കൂടിക്കാഴ്ചക്കിടെ രേവന്ത് റെഡ്ഢിയെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 3,500 കോടി രൂപയുടെ നിക്ഷേപത്തിൽ ഷോപ്പിംഗ് മാൾ, ഭക്ഷ്യ സംസ്കരണ കേന്ദ്രം എന്നിവ ആരംഭിക്കാനാണ് ഗ്രൂപ്പിന്റെ തീരുമാനം. ഇത് കൂടാതെ ഉൾനാടൻ മത്സ്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാനും ലുലുവിന് പദ്ധതിയുണ്ട്
പുതിയ സർക്കാർ എല്ലാ സഹകരങ്ങളൂം ലുലു ഗ്രൂപ്പിന് നൽകുമെന്നും തെലങ്കാന മുഖ്യമന്ത്രി യൂസഫലിയോട് പറഞ്ഞു. തെലങ്കാനയിലെ ആദ്യത്തെ ലുലു മാൾ ഹൈദരാബാദിൽ കഴിഞ്ഞ വർഷമാണ് പ്രവർത്തനം ആരംഭിച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെ, എന്നിവരുമായും യൂസഫലി കൂടിക്കാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ദാവോസ് സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്നും രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ മൂവായിരത്തിലധികം പ്രതിനിധികളാണ് എത്തിയിട്ടുള്ളത്. അഞ്ച് ദിവസത്തെ ഉച്ചകോടി വെള്ളിയാഴ്ച സമാപിക്കും.