കൊച്ചി: ദീലിപ് നായകനായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് തങ്കമണി. 1986 ൽ ഇടുക്കിയിലെ തങ്കമണിയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ ബലാത്സംഗ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് തങ്കമണി സ്വദേശിയായ വി.ആർ ബിജു.
സിനിമയിൽ കാണിക്കുന്നത് വാസ്തവ വിരുദ്ധമാണെന്നും സംഭവത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. അഡ്വ. ജോമി കെ ജോസ് മുഖേനെയാണ് ഇയാൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് അടുത്തയാഴ്ച കേസ് പരിഗണിക്കും.
അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറിൽ തങ്കമണിയിലെ സ്ത്രീകളെ പോലീസുകാർ കൂട്ടം ചേർന്ന് ബലാത്സംഗം ചെയ്യുന്നതായി കാണിച്ചിട്ടുണ്ട്. എന്നാൽ അത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ല. ഇങ്ങനെയൊരു സംഭവമുണ്ടായതായി ഔദ്യോഗിക രേഖകളോ തെളിവുകളോ ഇല്ല. എലൈറ്റ് ബസിലെ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുണ്ടായ തർക്കമാണ് തങ്കമണി സംഭവത്തിലേക്ക് നയിച്ചത്. എന്നാൽ അതിനുശേഷം പുരുഷന്മാർ ഒളിച്ചിരിക്കുകയും അവരെ കണ്ടെത്താൻ കഴിയാത്തതിന്റെ ദേഷ്യത്തിൽ സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്ന് പറയുന്നതും വാസ്തവ വിരുദ്ധമാണ്. ഇവയെല്ലാം കെട്ടുകഥകളാണെന്നും ബിജു പറയുന്നു.
തങ്കമണി സംഭവത്തെ അതിജീവിച്ചവരും ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ ഇത്തരത്തിൽ ഒരു കെട്ടുകഥ അവരെയും വേദനിപ്പിക്കുന്നതാണ്. തങ്കമണിക്കാരെ അങ്ങേയറ്റം വേദനിപ്പിക്കുകയും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതുമാണ് സിനിമയുടെ കഥയെന്നും ബിജു നൽകിയ ഹർജിയിൽ പറയുന്നു.