ഇടുക്കി: അരിക്കൊമ്പനെ തുരുത്തിയിട്ടും മൂന്നാറിലെ ജനങ്ങൾ ആനപ്പേടിയിൽ തന്നെ ജീവിതം തുടരുകയാണ്. മൂന്നാറിലെ സ്ഥിര ശല്യക്കാരനായ പടയപ്പ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പെരിവാര പുതുക്കാട് ഡിവിഷനിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ജനവാസ മേഖലയിലിറങ്ങി കൃഷികൾ നശിപ്പിച്ചതോടെ പ്രദേശവാസികൾ പരാതിയുമായി വനംവകുപ്പിനെ സമീപിച്ചു.
രണ്ടാഴ്ച മുമ്പ് പെരിവര എസ്റ്റേറ്റിലെ റേഷൻ കട തകർത്ത് അരി ഭക്ഷിച്ചതിനു ശേഷം പടയപ്പ തിരിച്ച് കാടു കയറിയിരുന്നു. എന്നാൽ വീണ്ടും ജനവാസമേഖലയിലേക്ക് തിരിച്ചു വന്ന് കൃഷികൾ നശിപ്പിച്ചതോടെ ഭീതിയിലായിരിക്കുകയാണ് മൂന്നാറിലെ ജനങ്ങൾ. പ്രദേശത്തെ തൊഴിലാളികൾ കൃഷി ചെയ്ത വാഴകൾ പൂർണമായും പടയപ്പ നശിപ്പിച്ചിരുന്നു. ഇതോടെ ആനയെ മൂന്നാറിൽ നിന്നും തുരത്തണമെന്നാവശ്യവുമായി പ്രദേശവാസികൾ വനംവകുപ്പിനെ സമീപിച്ചു. എന്നാൽ ആന ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് തടയുന്നതിനായി നിരീക്ഷണം നടത്തി വരുന്നുണ്ടെന്നും നിലവിൽ ജനവാസമേഖലയിൽ നിന്നും ദൂരത്തുള്ള തേയില തോട്ടത്തിലാണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നതെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം.















