എറണാകുളം: കൊച്ചിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് പത്ത് വർഷം കഠിന തടവ്. പുത്തൻകുരിശ് സ്വദേശിയെയാണ് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2017 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം.
പുത്തൻകുരിശ് മാങ്ങാട്ടൂരിലെ റബ്ബർ തോട്ടത്തിൽ വച്ചായിരുന്നു പ്രതി യുവതിയെ ഉപദ്രവിച്ചത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ നാല് മാസത്തിന് ശേഷമാണ് പിടികൂടിയത്. പിന്നാലെ പുത്തൻകുരിശ് എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എറണാകുളം അഡീഷനൽ ജില്ലാ ജഡ്ജിയായ അനിൽ കെ ഭാസ്കർ ശിക്ഷ വിധിച്ചത്.