ന്യൂഡൽഹി: ചികിത്സയ്‌ക്കായി ഇന്ത്യൻ ഡോർണിയർ വിമാനം ഉപയോഗിക്കുന്നതിന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിന് പിന്നാലെ മാലദ്വീപ് സ്വദേശിയായ 14കാരൻ മരിച്ചു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിച്ച ഒരു വിമാനം ഇന്ത്യ മാലദ്വീപിന് കൈമാറിയിരുന്നു. ചികിത്സ ഉൾപ്പെടെയുള്ള അടിയന്തര ഘട്ടങ്ങളിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഈ വിമാനം ഉപയോഗിച്ച് വന്നിരുന്നത്.
ബ്രെയിൻ ട്യൂമർ ബാധിച്ച 14കാരനാണ് അടിയന്തര ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്. വിൽമിംഗ്ടണിൽ നിന്ന് മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിലേക്ക് കുട്ടിയെ മാറ്റുന്നതിനായി കുടുംബം എയർ ആംബുലൻസ് സൗകര്യം തേടിയിരുന്നു. മസ്തിഷ്‌കാഘാതം ഉണ്ടായതിന് പിന്നാലെയാണ് അടിയന്തര ഇടപെടൽ തേടിയത്. എന്നാൽ എയർ ആംബുലൻസിന് അനുമതി തേടി 16 മണിക്കൂർ കഴിഞ്ഞിട്ടും മറുപടി നൽകാൻ വ്യോമയാന അധികൃതർ തയ്യാറായില്ല.
മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ മാലെയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിന് പിന്നാലെ വലിയ പ്രതിഷേധം നടന്നതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിന് അനുമതി നൽകിയതിലെ കാലതാമസമാണ് കുട്ടിയുടെ ജീവൻ നഷ്ടമാകാൻ കാരണമെന്നും കുടുംബം ആരോപിച്ചു. നിരവധി പേർ മുഹമ്മദ് മുയിസുവിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തീർക്കാൻ ഈ നാട്ടിലെ ജനങ്ങൾ അവരുടെ ജീവൻ പണയപ്പെടുത്തേണ്ടതുണ്ടോ എന്നായിരുന്നു മാലദ്വീപ് എംപി മീകെയ് നസീമിന്റെ വിമർശനം.