പെൻഷൻ മുടങ്ങി ജീവിതം വഴിമുട്ടിയ ദിവ്യാംഗനായ വയോധികൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. വയോധികന്റെ ആത്മഹത്യയിൽ സാമൂഹ്യക്ഷേമ മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് സന്ദീപ് വാചസ്പതി കുറിച്ചത്. നവകേരള സദസിനെ പുകഴ്‌ത്തി പ്രബന്ധങ്ങൾ രചിച്ച ബുദ്ധിജീവികളൊക്കെ ഇപ്പോൾ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപ് വാചസ്പതി പ്രതികരിച്ചത്.
‘കോടികൾ പൊടിച്ച് മുഖ്യമന്ത്രിയും പരിവാരങ്ങളും കേരളം മുഴുവൻ സഞ്ചരിച്ച് എല്ലാവരുടെയും കണ്ണീരൊപ്പിയ പ്രഹസനം നടന്നിട്ട് ഒരു മാസം തികഞ്ഞില്ല. നവകേരള സദസ്സിനെ പുകഴ്‌ത്തി പ്രബന്ധങ്ങൾ രചിച്ച പുത്തി ജീവികൾ എവിടെ? വളയത്ത് ജോസഫ് ചേട്ടന് ആദരാഞ്ജലികൾ. ഇദ്ദേഹത്തിന്റെ ആത്മഹത്യക്ക് സാമൂഹ്യക്ഷേമ മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.’- സന്ദീപ് വാചസ്പതി കുറിച്ചു.
അഞ്ചുമാസമായി ലഭിക്കാത്ത പെൻഷൻ പണത്തിനായി കയറിയിറങ്ങി മടുത്ത ശേഷമാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് മുതുകാട് വളയത്ത് ജോസഫ് (77) തൂങ്ങി മരിച്ചത്. വീട്ടിൽ അയൽവാസികളാണ് ജോസഫിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. മന്ത്രി മുതൽ എല്ലാവർക്കും പരാതി നൽകി. ഇനിയും ഈ സർക്കാരിനെ വിശ്വസിച്ചിട്ട് ബോധ്യമില്ലെന്ന് മനസിലായതോടെയാണ് വി. പാപ്പച്ചനെന്ന ജോസഫ് വീട്ടിൽ തൂങ്ങി മരിച്ചത്.