ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ബാലകരാമനെ വണങ്ങാൻ പതിനായിരങ്ങൾ അയോദ്ധ്യയിൽ. കഴിഞ്ഞ ദിവസം മുതൽ വലിയ ഭക്തജനതിരക്കാണ് ക്ഷേത്രപരിസരത്ത് അനുഭവപ്പെടുന്നത്. ഇന്നലെ ഉച്ചയക്ക് രണ്ട് മണിവരെ മൂന്ന് ലക്ഷം പേർ ദർശനം നടത്തി.
അഞ്ച് ലക്ഷത്തോളം പേരാണ് ഇതുവരെ ക്ഷേത്രദർശനം നടത്തിയത്. തിരക്ക് കൂടുന്ന സാഹചര്യത്തിൽ ഭക്തർ ക്ഷമയോടെ കാത്തിരിക്കണമെന്ന് ലക്‌നൗ എഡിജി പിയൂഷ് മോർഡിയ പറഞ്ഞു. അയോദ്ധ്യയിലെത്തുന്ന ഒരു വിശ്വാസിക്ക് പോലും ദർശനം നടത്താൻ അസൗകര്യമുണ്ടാകില്ലെന്നും ഭക്തർക്ക് സുഗമമായി ദർശന സൗകര്യം ഒരുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷയുടെ ഭാഗമായി നിരവധി ഉദ്യോഗസ്ഥർ ക്ഷേത്രപരിസരത്തുണ്ട്. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനായി 8000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അയോദ്ധ്യയിൽ വിന്യസിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഉത്തർപ്രദേശ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദും ക്രമസമാധാന സ്‌പെഷ്യൽ ഡിജി പ്രശാന്ത് കുമാറും അയോദ്ധ്യയിലെത്തിയിട്ടുണ്ട്.