ന്യൂഡൽഹി: പുനരുപയോഗ ഊർജ്ജ വിതരണത്തിൽ കുതിപ്പുമായി ഭാരതം. പത്ത് വർഷത്തിനിടെ 30 ശതമാനത്തിൻ്റ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. TERI എനർജി & എൻവയോൺമെന്റ് ഡാറ്റ ഡയറിയുടെയും ഇയർബുക്കിന്റെയും (TEDDY) 38-ാം പതിപ്പിൽ, എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് (ടിആർഐ) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. വായു മലിനീകരണത്തെ തടയുന്നതിൽ പുനരുപയോഗ ഊർജ്ജം ഏറെ പങ്ക് വഹിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സൗരോർജ്ജം, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊർജ്ജ വിഹിതം 2022 ൽ 27.5 ശതമാനം ആയിരുന്നെങ്കിൽ ഇത് 2023-ൽ 30.1 ശതമാനമായി വർദ്ധിച്ചു. വിവിധ സർക്കാർ, സർക്കാരിതര ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന TERI ഡാറ്റാ ബുക്ക് പ്രകാരമുള്ള കണക്കാണിത്. പുനരുപയോഗ ഊർജ ശേഷിയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈന, യുഎസ്, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
2022-ൽ സമർപ്പിച്ച കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്‌ട്രസഭയുടെ കൺവെൻഷനിൽ ഓരോ രാജ്യവും നൽകുന്ന സംഭാവന നയം നടപ്പക്കാൻ രാജ്യത്തിനായി. ഫോസിൽ ഇതര സ്രോതസ്സുകളിൽ നിന്ന് 50 ശതമാനം സ്ഥാപിത ഊർജ്ജ ശേഷി എന്ന ലക്ഷ്യം ഇന്ത്യ മുന്നോട്ടുവച്ചു. ന്യൂ ആന്റ് റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇതിനകം തന്നെ ഇന്ത്യയുടെ ഹൈഡ്രോ, ന്യൂക്ലിയർ ഉൾപ്പെടെയുള്ള നോൺ-ഫോസിൽ ഊർജ്ജം, മൊത്തം സ്ഥാപിത ശേഷിയുടെ (installed power capacity) ഏകദേശം 43 ശതമാനമാണ്.
2040-ഓടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 8.6 ട്രില്യൺ ഡോളറായി വികസിക്കുമെന്നും ഇന്ത്യയിലെ പ്രാഥമിക ഊർജ്ജ ഉപഭോഗം 1123 (million tonnes of oil equivalent) MTOE ആകുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (IEA) പ്രവചിക്കുന്നു. 2021-ൽ ഇന്ത്യയുടെ പ്രാഥമിക ഊർജ്ജ ഉപഭോഗം 846.5 MTOE ആയിരുന്നു. കൽക്കരി, എണ്ണ, പ്രകൃതി വാതകം എന്നിവ മൊത്തം ഉപഭോഗത്തിന്റെ 90 ശതമാനവും സംഭാവന ചെയ്യുന്നു. 2030-ഓടെ പ്രാഥമിക ഊർജ ഉപഭോഗം 1440 MTOE ആകും. ഊർജ്ജ ഉപഭോഗത്തിന്റെ വ്യാപകമായി ഉപയോഗിക്കുന്ന അളവുകോലാണ് MTOE.















