എഐ ക്യാമറകൾ ചുറ്റുമുള്ളതിനാൽ പിഴ അടക്കണമെന്ന് പറഞ്ഞ് മൊബൈലിലേക്ക് പലപ്പോഴും സന്ദേശങ്ങൾ വരാനിടയുണ്ട്. ഇത്തരത്തിൽ പിഴ അടച്ചവരുമായിരിക്കും ബഹുഭൂരിപക്ഷം ആളുകളും. എന്നാൽ ഇനി ഈ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് ഇക്കാര്യങ്ങൾ അറിയുന്നത് നല്ലതായിരിക്കും.
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സേവ വെബ് സൈറ്റിന് സമാനമായ വ്യാജ വെബ് സൈറ്റുകൾ വൻ തോതിൽ പ്രചരിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. മോട്ടോർവാഹന നിയമം ലംഘിച്ചിട്ടുണ്ടെന്നും പിഴയടക്കണമെന്നും ആവശ്യപ്പെട്ട് മൊബൈലിലേക്ക് സന്ദേശവും ലിങ്കും വരും. എന്നാൽ ഈ ലിങ്കിൽ കയറിയാൽ പണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലായിരിക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഓൺലൈൻ വഴി പിഴ അടക്കാനുള്ള സംവിധാനങ്ങളെ മുതലെടുത്താണ് തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങൾ അയക്കുന്നത്. ചിലപ്പോൾ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ട ശേഷം ചെറിയ തുകയല്ലേ എന്നു കരുതി വിട്ടുകളയുകയും പരാതി കൊടുക്കാൻ തയ്യാറാവാത്തവരുമുണ്ട്. അതിനാൽ തന്നെ ഇത്തരം വ്യാജ വെബ്സൈറ്റുകളെ കരുതിയിരിക്കണമെന്നും ഗവൺമെന്റിന്റെ പരിവാഹൻ വെബ്സൈറ്റിൽ കയറി മാത്രം പേയ്മെന്റുകൾ നടത്താൻ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.