ന്യൂഡൽഹി: ജ്ഞാൻവാപിയിലെ കണ്ടെടുത്തത് തകർന്ന ശിവലിംഗവും ദേവതകളുടെ രൂപങ്ങളുമാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ( എഎസ്ഐ ) സർവേ റിപ്പോർട്ട്. നിരവധി ദേവന്മാരുടെ പ്രതിമകളും ഹനുമാന്റെ തകർന്ന രൂപങ്ങളും ഇതിൽ കണ്ടെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. പടിഞ്ഞാറ് ഭാഗത്തെ തകർന്ന മതിലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഗണപതി രൂപവും കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ സർവേയിൽ തകർന്ന ശിവലിംഗവും കണ്ടെത്തിയതായും എഎസ്ഐ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
പട്ടികപ്പെടുത്തിയിരിക്കുന്ന ശിൽപങ്ങളിൽ ശിവലിംഗം, വിഷ്ണു, കൃഷ്ണൻ, ഹനുമാൻ, ഗണപതി എന്നി ദേവതകളുടെ രൂപങ്ങളുണ്ട്. അന്വേഷണത്തിൽ കണ്ടെടുത്ത വസ്തുക്കളിൽ ദേവതകളുടെ പ്രതിമകൾ, സ്ത്രീ-പുരുഷ രൂപങ്ങൾ, ഇഷ്ടികകൾ, ഓടുകൾ മുതലായവയും ഉൾപ്പെടുന്നു. വിവിധ കാലഘട്ടങ്ങളിലെ നാണയങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു.
വാരണാസിയിലെ ജ്ഞാൻവാപിയുമായി ബന്ധപ്പെട്ട നിർണായക റിപ്പോർട്ട് ഇന്നലെയാണ് പുറത്തുവന്നത്. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദുക്ഷേത്രം നിലനിന്നിരുന്നുവെന്ന് എഎസ്ഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കേസിൽ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സർവേ റിപ്പോർട്ടിനായി കക്ഷികൾ വ്യാഴാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.