പട്ന: ബിഹാറിലെ രാഷ്ട്രീയ അനിശ്ചിതത്തം ക്ലൈമാക്സിലേക്ക്, മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു. ഇന്ന് നടന്ന ജെഡിയു (ജനതാദൾ യുണൈറ്റ്ഡ്) നിയമസഭാകക്ഷി യോഗത്തിന് ശേഷം നിതീഷ് രാവിലെ 11.30ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ അദ്ദേഹം രാജിക്കത്ത് കൈമാറുക.യായിരുന്നു. ഇൻഡി സഖ്യത്തിലെ അഭിപ്രായ ഭിന്നതയെ തുടർന്നാണ് ജെഡിയുവിന്റെ പിന്മാറ്റം. മല്ലികാർജ്ജുൻ ഖാർഗെ അടക്കമുള്ള ദേശീയ നേതാക്കൾ ഇടപെട്ടിട്ടും തർക്കത്തിന് പരിഹാരം കാണാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നിതീഷ് മുന്നണിയിൽ നിന്നും പിരിയുന്നത്.
രാഷ്ട്രീയ അന്തരീക്ഷത്തിലുണ്ടായ തിരിച്ചടിയിൽ നിന്നും ഇപ്പോഴും ഇൻഡി മുന്നണി കരകയറാനായിട്ടില്ല. രാഹുൽ നയിക്കുന്ന ന്യായ് യാത്രയിൽ നിന്നും വിട്ടുനിൽക്കുമെന്ന് നിലപാടാണ് ഇൻഡി സഖ്യത്തിലെ ഭിന്നത പുറത്തെത്തിച്ചത്. മുന്നണിക്കുള്ളിൽ നിതീഷ് കടുത്ത അവഗണന നേരിട്ടെന്നും പലപ്പോഴും അധിക്ഷേപിക്കപ്പെട്ടെന്നും ജെഡിയു നേതാക്കൾ വാർത്താസമ്മേളനങ്ങളിൽ വെളിപ്പെടുത്തിയതോടെ ഭിന്നതയുടെ കാരണങ്ങൾ മറനീക്കി.
മുന്നണിയിലെ ഭിന്നത പുറത്തുവന്നിട്ടും രാഹുൽ ഇതുവരെ കൃത്യമായ പ്രതികരണം നൽകിയിട്ടില്ല. രാഹുൽ നയിക്കുന്ന പദയാത്ര ഇന്ന് ബിഹാറിൽ പ്രവേശിക്കാനിരിക്കെയാണ് ഇത്തരത്തിലൊരു തിരിടച്ചടിയുണ്ടാകുന്നത്. ബിഹാറിന് പുറമേ, പഞ്ചാബിലും, ബംഗാളിലും സ്ഥിതി സമാനമാണ്. സഖ്യത്തിലെ പ്രധാനകക്ഷികൾ ഇതിനോടകം സീറ്റ് വിഭജനത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. യൂപിയിലെ സമാജ് വാദി പാർട്ടിയും മുന്നണിയിൽ അസ്വാരസ്യങ്ങൾ ഉയർത്തിക്കഴിഞ്ഞു.