ന്യൂഡൽഹി: രാജ്യത്ത് ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം അനുദിനം വർദ്ധിക്കുകയാണെന്ന കണക്കുകൾ പുറത്ത്. ക്രെഡിറ്റ് കാർഡുകളുടെ എണ്ണം വൈകാതെ തന്നെ 10 കോടി കടക്കുമെന്നാണ് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 ഡിസംബർ വരെ രാജ്യത്ത് നിലവിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 9.79 കോടിയാണ്. ഈ കഴിഞ്ഞ ഡിസംബറിൽ മാത്രം 19 ലക്ഷം ക്രെഡിറ്റ് കാർഡുകൾ പുതിയതായി കൂട്ടിച്ചേർത്തിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 1.67 കോടി ക്രെഡിറ്റ് കാർഡുകളാണ് പുതിയതായി വിതരണം ചെയ്തത്. 2022-ൽ 1.24 കോടി ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 77 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് 2019-2023 കാലഘട്ടത്തിൽ പുതിയതായി 5.53 കോടി ക്രെഡിറ്റ് കാർഡുകൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്.
ഉപയോക്താക്കൾ പണം ചിലവഴിക്കുന്ന രീതിയിൽ വന്ന മാറ്റവും ബാങ്കുകൾ കൂടുതലായി ക്രെഡിറ്റ് കാർഡുകൾ പ്രോത്സാഹിപ്പിച്ചതും വർദ്ധനവിന് കാരണമായി. സീറോ കോസ്റ്റ് ഇഎംഐ ഉൾപ്പെടെയുള്ള ഓഫറുകളും ക്രെഡിറ്റ് കാർഡുകളെ കൂടുതൽ ആകർഷകമാക്കി. രാജ്യത്ത് വിതരണം ചെയ്തിട്ടുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ എച്ച്ഡിഎഫ്‌സി ബാങ്കാണ് മുന്നിലുള്ളത്.2023 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം 1.98 കോടി ക്രെഡിറ്റ് കാർഡുകൾ ബാങ്ക് വിതരണം ചെയ്തിട്ടുണ്ട്. ഈ മാസം രണ്ട് കോടിയിലെത്തുമെന്ന് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.
ഐ.സി.ഐ.സി.ഐ ബാങ്ക് 1.64 കോടി കാർഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. എസ്ബിഐ 1.84 കോടിയും ആക്‌സിസ് ബാങ്ക് 1.35 കോടിയും ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് മുഖേന കഴിഞ്ഞ മാസം രാജ്യത്തെ ജനത 1.65 ലക്ഷം കോടി രൂപയാണ് ചിലവഴിച്ചത്.