തൃശൂർ: ഗുരുവായൂർ ആനയോട്ടത്തിൽ മുൻനിരയിൽ ഓടാനുള്ള ആനകളുടെ എണ്ണം വെട്ടിക്കുറച്ചു. അഞ്ചിൽ നിന്നും മൂന്നായാണ് എണ്ണം കുറച്ചത്. ദേവസ്വം ബോർഡ് വിളിച്ചു ചേർത്ത സർക്കാർ വകുപ്പ് തല യോഗത്തിലാണ് തീരുമാനം. ഭക്തരുടെ സുരക്ഷ മുൻനിർത്തിയാണ് ആനകളുടെ എണ്ണം കുറച്ചതെന്ന് ദേവസ്വം ചെയർമാൻ ഡോ.വികെ വിജയൻ വ്യക്തമാക്കി.
ഗുരുവായൂർ ക്ഷേത്രോത്സവം ആരംഭിച്ച് ഫെബ്രുവരി 21-നാണ് ആനയോട്ടം നടക്കുക. ആചാരങ്ങൾ പാലിച്ച് സുരക്ഷയ്‌ക്ക് മുൻതൂക്കം നൽകിയുള്ള ക്രമീകരണങ്ങളാകും ഏർപ്പെടുത്തുക. ആനയോട്ട ചടങ്ങിൽ പങ്കെടുക്കുന്ന 15 ആനകളെ ഉച്ചയ്‌ക്ക് മഞ്ജുളാൽ പരിസരത്ത് അണിനിരത്തും. ആനയുടെ ചികിത്സയുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ കമ്മിറ്റി നിശ്ചയിക്കുന്ന അഞ്ച് ആനകളിൽ നിന്നും മൂന്ന് ആനകളെ നറുക്കെടുത്ത ശേഷം മുന്നിൽ നിർത്തും.
ക്ഷേത്ര നാഴിക മണി മൂന്നടിച്ച ശേഷം ശംഖ് മുഴക്കും.ഇതിന് പിന്നാലെ മൂന്ന് ആനകൾ ക്ഷേത്ര പരിസരത്തേക്ക് ഓടും. ബാക്കി ആനകൾ ക്ഷേത്രത്തിന് മുന്നിലെത്തി തൊഴുത് മടങ്ങുകയാണ് പതിവ്. ആദ്യം ഓടിയെത്തുന്ന ആനയെയാകും വിജയി ആയി പ്രഖ്യാപിക്കുക. ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ശേഷമാകും പ്രഖ്യാപനം. ആന ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ശേഷം മാത്രമാകും ഭക്തരെ ഇവിടേക്ക് പ്രവേശിപ്പിക്കുക. തുടർന്ന് ക്ഷേത്രത്തിനുള്ളിലൂടെ ഓടാൻ ആനയെ അനുവദിക്കില്ല. ആചാരപ്രകാരമുള്ള പ്രദക്ഷിണം മാത്രമാകും നടക്കുക. ആനയോട്ട ചടങ്ങിൽ പങ്കെടുക്കുന്ന പാപ്പാന്മാർക്ക് 19ന് വനം വകുപ്പിന്റെ ക്ലാസ് സംഘടിപ്പിക്കാനും തീരുമാനിച്ചു.