എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കി രണ്ടു വയസുകാരൻ കാർട്ടർ ഡാലസ്. ബ്രിട്ടീഷ് ദമ്പതികളായ റോസ് ഡാലസിന്റെയും ജേഡിന്റെയും മകനായ കാർട്ടർ അച്ഛന്റെ പുറകിലിരുന്നാണ് ട്രാക്കിംഗ് പൂർത്തിയാക്കിയത്.
നേപ്പാൾ വഴിയാണ് ഇവർ ദൗത്യം പൂർത്തിയാക്കിയത്. സമുദ്രനിരപ്പിൽ നിന്ന് 17,598 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തെക്കൻ കൊടുമുടിയാണ് കുടുംബം കീഴടക്കിയത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ഏഷ്യ യാത്രയ്‌ക്കിടയിലാണ് പുതിയ റെക്കോർഡ് കുഞ്ഞ് കാർട്ടൻ സ്വന്തമാക്കിയത്.
ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള നാല് വയസുള്ള ആൺകുട്ടിയുടെ ലോക റെക്കോർഡാണ് കാർട്ടൺ തകർത്തത്. ഉയരം കൂടുമ്പോഴുണ്ടാകുന്ന യാതൊരു പ്രശ്‌നങ്ങളും കുഞ്ഞിനുണ്ടായിരുന്നില്ലെന്ന് റോസ് അന്താരാഷ്‌ട്ര മാദ്ധ്യമത്തിനോട് പറഞ്ഞു. ബേസ് ക്യാമ്പിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ ഡോക്ടർമാർ കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ച് ഉറപ്പാക്കിയതിന് ശേഷമാണ് യാത്ര തുടർന്നത്. കാഠ്മണ്ഡുവിലെത്തി 24 മണിക്കൂറിനുള്ളിൽ മലകയറ്റം തുടങ്ങി. എല്ലാവരും പതിവായി ശ്വസന വ്യായാമങ്ങൾ ചെയ്തിരുന്നതിനാൽ ട്രക്കിംഗ് സമയത്ത് താരതമ്യേന ബുദ്ധിമുട്ട് കുറവായിരുന്നു. കുഞ്ഞ് കാർട്ടർ ഉൾപ്പെടെ മുഴുവൻ കുടുംബവും തയ്യാറെടുപ്പിന്റെ ഭാഗമായി ഐസ് വെള്ളത്തിൽ കുളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
2023 ആഗസ്റ്റിലാണ് സ്‌കോട്ട്ലൻഡിൽ നിന്ന് കുടുംബം യാത്ര ആരംഭിച്ചത്. ഇന്ത്യയും ശ്രീലങ്കയും മാലദ്വീപും സന്ദർശിച്ചതിന് ശേഷമാണ് ഇവർ നേപ്പാളിൽ എത്തിയത്.















