ടെൽ അവീവ്: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യവുമായി ഹമാസ്. താത്കാലിക വെടിനിർത്തൽ നടപ്പാക്കുന്നതിനോട് താത്പര്യമില്ലെന്നും, ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് കാര്യങ്ങൾ നടപ്പാക്കുന്നതിലൂടെ കാര്യങ്ങൾക്ക് അന്തിമ തീർപ്പ് ഉണ്ടാക്കാൻ സാധിക്കില്ലെന്നുമാണ് ഹമാസ് നേതാവ് തഹെർ അൽ നൂനു പറഞ്ഞു. മധ്യസ്ഥ രാജ്യങ്ങളോട് ഇക്കാര്യങ്ങൾ അറിയിച്ചതായും തഹെർ പറയുന്നു.
” ഞങ്ങൾ ആവശ്യപ്പെടുന്നത് സമ്പൂർണ വെടിനിർത്തലാണ്. അല്ലാതെ താത്കാലിക ഉടമ്പടിയെ കുറിച്ച് സംസാരിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. യുദ്ധം പൂർണമായും അവസാനിപ്പിക്കണം. ഇസ്രായേൽ പൂർണമായും യുദ്ധം അവസാനിപ്പിച്ച ശേഷം ബന്ദികളുടെ മോചനം ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാമെന്നും” തഹെർ ചൂണ്ടിക്കാട്ടി.
ഖത്തറും ഈജിപ്തും അമേരിക്കയുമാണ് ഇരുകൂട്ടർക്കുമിടയിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പാരീസിൽ വച്ചും കൂടിക്കാഴ്ചകൾ നടന്നിരുന്നു. ബന്ദികളാക്കിയവരെ മോചിപ്പിച്ച ശേഷം മാത്രമേ സമ്പൂർണ വെടിനിർത്തൽ നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കൂ എന്ന നിലപാടിൽ ഇസ്രായേൽ ഉറച്ചു നിൽക്കുകയാണ്.
താത്കാലിക വെടിനിർത്തൽ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും, ഇതിന്റെ ഭാഗമായി ബന്ദികളായ സ്ത്രീകളേയും കുട്ടികളേയും മോചിപ്പിക്കാനുള്ള ചർച്ച പുരോഗമിക്കുകയാണെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി പറഞ്ഞു. നവംബർ അവസാനവും താത്കാലിക വെടിനിർത്തൽ നടപ്പാക്കിയ ശേഷം ബന്ദികളായ കുറച്ച് പേരെ മോചിപ്പിക്കുകയും ചെയ്തിരുന്നു. നിലവിൽ 132 പേർ ഹമാസിന്റെ തടങ്കലിലുണ്ടെന്നാണ് വിവരം.