ആലപ്പുഴ: കോടതി വിധിയിൽ സംതൃപ്തി അറിയിച്ച് രൺജിത് ശ്രീനിവാസന്റെ കുടുംബം. നഷ്ടം വലുതാണെങ്കിലും കോടതിവിധിയിൽ ആശ്വാസമെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. 760 ദിവസമായി അദ്ദേഹം പോയിട്ട്. വെറുമൊരു കൊലപാതകമെന്ന് പറഞ്ഞ് ഇതിനെ എഴുതി തള്ളാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.
വായ്‌ക്കരി പോലും ഇടാൻ കഴിയാത്ത തരത്തിലായിരുന്നു അദ്ദേഹം. അതിന് സാക്ഷിയായത് താനും അമ്മയും അനിയനും മക്കളുമായിരുന്നു. കേവലമൊരു കൊലപാതകം എന്നതിലുപരി അത്യപൂർവ്വമായ കേസാണ് ഇതെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സത്യമായ കാര്യങ്ങൾ കണ്ടെത്തി കോടതിയെ അറിയിച്ച അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും കുടുംബം നന്ദി അറിയിച്ചു. കോടതി തങ്ങളെ രക്ഷിച്ചുവെന്നായിരുന്നു രൺജിത് ശ്രീനിവാസന്റെ അമ്മയുടെ പ്രതികരണം.
2021 ഡിസംബർ 19-നായിരുന്നു ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകൻ രൺജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തിയത്. കേസിലെ 15 പിഎഫ്ഐ പ്രവർത്തകർക്കും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി തൂക്കുകയർ വിധിച്ചത്. നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ്, നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ എന്നിവരാണ് കേസിലെ പ്രതികൾ.