തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകൻ മാപ്രാണം സ്വദേശി ജോഷിയുടെ പ്രശ്‌നങ്ങൾക്ക് താത്കാലിക പരിഹാരം. ജോഷിയുടെ സ്ഥിര നിക്ഷേപമായ 28 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് കൈമാറി. കുടുംബാംഗങ്ങൾ നിക്ഷേപിച്ച തുക മൂന്ന് മാസത്തിനകം നൽകും. കരുവന്നൂർ ബാങ്ക് സിഇഓ രാജേഷും മാനേജർ വിജയാനന്ദും തമ്മിലുള്ള ചർച്ചയിലാണ് ധാരണയായത്.
മുക്കാൽ കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് ജോഷിക്ക് ബാങ്കിലുള്ളത്. കുടുംബാംഗങ്ങളുടെയും മറ്റും പണം മൂന്ന് മാസത്തിനുള്ളിൽ നൽകാമെന്നാണ് ബാങ്ക് പറഞ്ഞിരിക്കുന്നത്. നാളെ പണം നൽകുന്ന തീയതി എഴുതി തരും. ബാങ്കിന്റെ ഈ തീരുമാനത്തിൽ സന്തോഷമുണ്ട്. പണം കിട്ടിയാൽ മാത്രമേ തകർന്ന കുടുംബ ബന്ധങ്ങൾ ശരിയാക്കാൻ സാധിക്കൂവെന്നും ജോഷി പറഞ്ഞു.
ഇന്ന് വൈകുന്നേരമാണ് ജോഷി കരുവന്നൂരിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ബാങ്കിൽ നിക്ഷേപിച്ച 75 ലക്ഷം രൂപ തിരികെ ലഭിക്കാനായാണ് ജോഷി സമരം നടത്തിയത്.