ലക്‌നൗ: വിളനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച സംഭവിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കർഷകരുടെ ആനുകൂല്യങ്ങളിൽ വീഴ്ച വരുത്തിയ 17 ജില്ലകളിലെ ഉദ്യോഗസ്ഥരോട് അദ്ദേഹം വിശദീകരണം തേടി. പ്രകൃതി ദുരന്തങ്ങൾ പോലുള്ളവയിൽപ്പെട്ട് നശിച്ച വിളകൾക്കുള്ള ആനുകൂല്യങ്ങളും മറ്റു ദുരിതാശ്വാസ നടപടികളും വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതി ദുരന്തങ്ങളിൽപ്പെട്ട് കൃഷി നശിച്ച കർഷകർ നിരവധിയാണ്. കർഷകരുടെ ദുരിതങ്ങൾക്ക് ഉടനടി പരിഹാരം കാണണമെന്നും നഷ്ടപരിഹാരത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള കർഷകരുടെ വിവരങ്ങൾ വീണ്ടും പരിശോധിച്ച് അർഹയുണ്ടെങ്കിൽ സഹായങ്ങൾ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സാങ്കേതിക പോരായ്മകൾ കാരണം കർഷകർക്ക് സഹായങ്ങൾ നൽകുന്നതിൽ കുറച്ചു കാലതാമസം നേരിട്ടിരുന്നു. ഇത് എത്രയും പെട്ടന്ന് പരിഹരിച്ച് കർഷകരുടെ ആനുകൂല്യങ്ങൾ അവരുടെ കയ്യിൽ ലഭിക്കുമെന്നും യോഗി ആദിത്യനാഥ് ഉറപ്പു നൽകി. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്തെ 75 ജില്ലകളിലായി 13,97,480- ലധികം കർഷകർക്ക് 5,08,31,80,715 രൂപയിൽ കൂടുതൽ ധനസഹായം നൽകിയിരുന്നു. കർഷകരുടെ പ്രശ്‌നങ്ങൾ മനസിലാക്കി അവ പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ധനസഹായം ആവശ്യമുള്ള കർഷകരിലേക്ക് ആനുകൂല്യങ്ങൾ എത്തിച്ചേരുമെന്നും അദ്ദേഹം ഊന്നി പറഞ്ഞു.