ഷിംല: ഹിമാചൽ പ്രദേശിന്റെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച. സംസ്ഥാനത്തെ ഈ വർഷത്തെ ആദ്യ മഞ്ഞുവീഴ്ചയാണിത്. ഇതോടെ വിനോദസഞ്ചാരികളുടെ ഇവിടേക്കുള്ള ഒഴുക്ക് വർദ്ധിച്ചിരിക്കുകയാണ്. ഡിസംബർ മാസത്തോടെയാണ് ഹിമാചൽ പ്രദേശിൽ മഞ്ഞുവീഴ്ച ആരംഭിക്കുന്നത്. എന്നാൽ ഇത്തവണ വൈകിയാണ് മഞ്ഞുവീഴ്ച എത്തിയത്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയുടെ കണക്കുകൾ പ്രകാരം മഞ്ഞുവീഴ്ചയെ തുടർന്ന് നാല് ദേശീയ പാതകൾ ഉൾപ്പെടെ 130 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ചമ്പ, കംഗ്ര, കല്ലു, ലാഹൗൾ-സ്പിതി , കിന്നൗർ, ഷിംല ജില്ലകളിലാണ് മഞ്ഞുവീഴ്ച ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ വരണ്ട കാലാവസ്ഥ ഇതോടെ അവസാനിച്ചിരിക്കുകയാണ്.
ഷിംലയുടെ ഉയർന്ന പ്രദേശമായ കുഫ്രിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഹിമാചൽ പ്രദേശിന്റെ ഇപ്പോഴത്തെ കാലാവസ്ഥ കൃഷിക്ക് ഉത്തമമാണ്. പുത്തൻ മഞ്ഞുവീഴ്ച ആപ്പിൾ വിളകൾക്ക് ഉത്തമമായതിനാൽ കർഷകർക്ക് ആശ്വാസമായരിക്കുകയാണ്.