വാഷിംഗ്ടൺ: വളർച്ചയുടെ പാതയിൽ ഇന്ത്യ-യുഎസ് പ്രതിരോധ പങ്കാളിത്തം. ഇന്ത്യയുമായുള്ള നിർദ്ദിഷ്ട ഡ്രോൺ കരാറിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കരാറിന് സാധിക്കുമെന്ന് വക്താവ് മാത്യു മില്ലർ പറഞ്ഞു.
സാങ്കേതിക സഹകരണം മെച്ചപ്പെടുത്തുന്നതിനും സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിനും കരാർ പ്രധാന പങ്ക് വഹിക്കുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിർദ്ദിഷ്ട ഡ്രോൺ കരാർ. അമേരിക്കൻ നാവികസേനയുടെ കപ്പലുകൾക്ക് ഇന്ത്യൻ കപ്പൽശാലകളിൽ വലിയ അറ്റകുറ്റപ്പണികൾ നടത്താൻ അനുവദിക്കുന്ന കരാർ ജനറൽ ആറ്റോമിക്സുമായി ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാൻ ഭാരതം പദ്ധതിയിടുന്നത്. 2023 ജൂണിൽ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശന വേളയിലായിരുന്നു ഈ സുപ്രധാന തീരുമാനം.
ജനറൽ അറ്റോമിക്സിന്റെ MQ-9B, HALE UAV-കൾ വാങ്ങാനാണ് പദ്ധതി. സായുധ സേനയുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ ഇവ സഹായിക്കും. ദേശീയ സുരക്ഷയും നിരീക്ഷണ ശേഷിയും ശക്തിപ്പെടുത്താൻ ഈ കരാറിന് കഴിയുന്നു. ഇന്ത്യൻ മഹാസമുദ്രത്തിനപ്പുറവും ചൈനീസ് അതിർത്തിക്കപ്പുറവും ഇവ വിന്യസിക്കാം.
MQ-9 റീപ്പർ എന്നും വിളിക്കപ്പെടുന്ന പ്രിഡേറ്റർ ഡ്രോണുകൾക്ക് 36 മണിക്കൂർ വരെ തുടർച്ചയായി പറന്ന് പ്രതിരോധം തീർക്കാൻ സാധിക്കും. പ്രത്യേകമായി ഒരു പ്രദേശം മാത്രം വളഞ്ഞ് നിരീക്ഷിക്കാനുള്ള കഴിവും ഇതിനുണ്ട്. യുഎസിൽ നിന്ന് 31 പ്രിഡേറ്റർ ഡ്രോണുകളാകും ഇന്ത്യ വാങ്ങുക. ഇവ കര-നാവിക-വ്യോമസേനകൾക്ക് പ്രയോജനപ്പെടും.















