ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ. രാജ്യത്തെ ഏറ്റവും വലിയ അഴിമതി പുറത്ത് വരുന്നത് ബംഗാളിൽ നിന്നാണെന്നുള്ളത് ആശങ്കാജനകമായ കാര്യമാണെന്ന് ഗൗരവ് ഭാട്ടിയ പറഞ്ഞു. 2021ലെ സിഎജി റിപ്പോർട്ട് മമത ബാനർജി സർക്കാർ നടത്തിയ രണ്ട് ലക്ഷം രൂപയുടെ സാമ്പത്തിക അഴിമതിയെ കുറിച്ചുള്ള വെളിപ്പെടുത്തലാണെന്നും ഗൗരവ് ഭാട്ടിയ ചൂണ്ടിക്കാട്ടി.
” കോൺഗ്രസ് സർക്കാർ നടത്തിയ 2ജി സ്‌പെക്ട്രം അഴിമതിയേക്കാൾ വളരെ വലിയ കൊള്ളയാണ് മമത ബാനർജി നടത്തിയത്. ഇതുവരെ കണ്ടെത്തിയിട്ടുള്ള എല്ലാ അഴിമതികളുടേയും തലതൊട്ടപ്പനാണ് ഈ അഴിമതി വാർത്ത. 2.4 ലക്ഷം യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് ബംഗാളിലെ സിഎജി റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. മമത ബാനർജിയുടെ സർക്കാർ 1.95 ലക്ഷം കോടി രൂപയുടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാണ്.
2018 മുതൽ മാർച്ച് 2021 വരെയുള്ള കാലയളവിലുള്ള യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകൾ നഷ്ടമായിരിക്കുകയാണ്. ഗ്രാമവികസനം, നഗരവികസനം, സ്‌കൂൾ, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളാണ് നഷ്ടമായിരിക്കുന്നത്. സാമ്പത്തിക ചട്ടങ്ങൾ പ്രകാരം സംസ്ഥാന സർക്കാർ കണ്ടിജൻസി ഫണ്ടിൽ നിന്ന് പണം ഉപയോഗിക്കുകയാണെങ്കിൽ, ഒരു മാസത്തിനുള്ളിൽ വിശദമായ കണ്ടിജന്റ് ബില്ലുകൾ സമർപ്പിക്കണം. എന്നാൽ 2018 മുതൽ ഒരു ബിൽ പോലും സമർപ്പിച്ചിട്ടില്ലെന്ന കാര്യം അതിശയിപ്പിക്കുന്നതാണ്. പൊതുജനങ്ങളുടെ പണമാണ് സർക്കാർ കൊള്ളയടിച്ചതെന്നും” ഗൗരവ് ഭാട്ടിയ ആരോപിച്ചു.