മുംബൈ: കൃത്യമായി പിഴയീടാക്കി സെൻട്രൽ റെയിൽവേയ്‌ക്ക് നേട്ടമുണ്ടാക്കി ടിക്കറ്റ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷംസ് ചന്ദ്. 2023-24 സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപയാണ് മുഹമ്മദ് ഷംസ് ചന്ദ് പിഴയായി ഈടാക്കിയത്. റെയിൽവേയ്‌ക്ക് പിഴയീടാക്കി വരുമാനം കൊണ്ടുവരുന്നതിലുള്ള തന്റെ അസാധാരണമായ കഴിവ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഇദ്ദേഹം.
2023-24 സാമ്പത്തിക വർഷത്തിൽ, ടിക്കറ്റില്ലാത്തതും ക്രമരഹിതവുമായ 10,686 യാത്രക്കാരിൽ നിന്നും ഒരു കോടി രൂപയാണ് ഇയാൾ പിഴയായി പിരിച്ചെടുത്ത് ഡിവിഷന്റെ വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകിയത്. 2021-22ലും സമാനമായ നേട്ടം ഇദ്ദേഹം കൈവരിച്ചിരുന്നു 2021-22 സാമ്പത്തിക വർഷത്തിൽ 1.25 കോടി രൂപ ഇയാൾ പിഴയായി പിരിച്ചെടുത്തത്.
പ്രഗത്ഭരായ ഇത്തരം ഉദ്യോഗസ്ഥർ മറ്റ് ഉദ്യോഗസ്ഥർക്ക് മാതൃകയാണെന്നും നിയമം പാലിക്കുന്നതിനും വരുമാനം നേടുന്നതിനുമുള്ള അവരുടെ അക്ഷീണമായ അർപ്പണബോധം ശ്ലാഘനീയമാണെന്നും സെൻട്രൽ റെയിൽവേ പറഞ്ഞു. ഇത്തരം വ്യക്തികളുടെ പ്രയത്‌നങ്ങൾ റെയിൽവേയ്‌ക്ക് എന്നും മുതൽകൂട്ടാണ്. പ്രതിബദ്ധതയും കാര്യക്ഷമതയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും റെയിൽവേ കൂട്ടിച്ചേർത്തു.