പത്തനംതിട്ട: കുംഭമാസ പൂജകളുടെ ഭാഗമായി ശബരിമലയിൽ 13-ന് ക്ഷേത്രനട തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പിഎൻ മഹേഷ് വൈകിട്ട് അഞ്ചിന് നട തുറക്കും. തൊട്ടടുത്ത ദിവസം പുലർച്ചെ 5.30-ന് മഹാഗണപതി ഹോമത്തോടെ പൂജകൾക്ക് തുടക്കമാകും.
ഫെബ്രുവരി 14 മുതൽ 18 വരെ എല്ലാ ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം എന്നിവ നടക്കും. 13-ാം തീയതി 30,000 ഭക്തർക്കും മറ്റ് ദിവസങ്ങളിൽ 50,000 പേർക്കുമാണ് ദർശനം നടത്തുന്നതിനായി വെർച്വൽ ക്യൂ മുഖേന ബുക്കിംഗ് ലഭ്യമാകുക.
നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങൾ നിലയ്ക്കലിലാണ് പാർക്ക് ചെയ്യേണ്ടതെന്നും പമ്പയിൽ പാർക്കിംഗ് ഇല്ലെന്നും അധികൃതർ അറിയിച്ചു. കൂടാതെ പമ്പ-നിലയ്ക്കൽ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തും.