ന്യൂഡൽഹി: കുതിച്ചുയരുന്ന വിലക്കയറ്റത്തിനിടെ ആശ്വാസമേകാൻ കേന്ദ്രം. സാധാരണക്കാർക്ക് ആശ്വാസമായി 29 നിരക്കിൽ ഭാരത് അരി അടുത്തയാഴ്ച മുതൽ വിപണിയിൽ അവതരിപ്പിക്കും. നിലവിലുള്ള അരിയുടെ സ്റ്റോക്ക് കണക്കുകൾ അറിയിക്കാൻ വ്യാപാരികളോട് നിർദ്ദേശിച്ചു. വിലക്കയറ്റവും മറിച്ചുവിൽപ്പനയും നിയന്ത്രിക്കുന്നതിനായാണ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വ്യാപാരികളും വൻകിട-ചെറുകിട കച്ചവടക്കാരും കണക്ക് നൽകാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചിരിക്കുന്നത്.
നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ സഹകരണ സ്ഥാപനങ്ങളിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഭാരത് അരി ഉടൻ ലഭ്യമാക്കും. വരുന്ന ആഴ്ച മുതൽ അഞ്ച്, പത്ത് കിലോ പായ്‌ക്കറ്റുകളിലാകും അരി എത്തുകയെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര അറിയിച്ചു. പ്രാരംഭ ഘട്ടത്തിൽ ചില്ലറ വിപണിയിൽ വിൽക്കാനായി അഞ്ച് ലക്ഷം ടൺ അരി കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വെള്ളിയാഴ്ചകളിലും അരിയുടെ സ്റ്റോക്ക് https://evegoils.nic.in/rice/login.html എന്ന പോർട്ടലിൽ വെളിപ്പെടുത്തണം. ചില്ലറ വിൽപന കഴിഞ്ഞ വർഷത്തേക്കാൾ 14.5 ശതമാനത്തിന്റെ വർദ്ധനയുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. വിവിധയിനങ്ങളുടെ കയറ്റുമതി നിയന്ത്രങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലും വിൽപനയിൽ കുതിപ്പാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് എല്ലാ അവശ്യസാധനങ്ങളുടെയും വില നിയന്ത്രണത്തിലാണെന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. കിലോയ്‌ക്ക് 27.50 രൂപ നിരക്കിൽ ഭാരത് ആട്ടയും 60 രൂപയ്‌ക്ക് ഭാരത് ദാരസും വിപണിയിൽ വിൽക്കുന്നുണ്ട്.