ലക്‌നൗ: വാരാണസിയിലെ ജ്ഞാൻവാപി സമുച്ചയ സ്ഥലത്ത് ആദിവിശ്വേശ്വരന്റെ പ്രൗഢഗംഭീരമായ ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ക്ഷേത്രം തകർത്ത ശേഷമാണ് ഇപ്പോഴത്തെ സമുച്ചയം നിർമ്മിച്ചിരിക്കുന്നതെന്ന സംശയം ദൃഢമാക്കുന്ന തെളിവുകളാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്നും വിരമിച്ച ജോയിന്റ് ഡയറക്ടർ ജനറൽ ഡോ. ബി ആർ മണി നിരത്തിയത്. 200 വർഷം പഴക്കമുള്ള ബ്രിട്ടീഷ് പണ്ഡിതൻ ജെയിംസ് പ്രിൻസെപ് നിർമ്മിച്ച ഭൂപടത്തിൽ ക്ഷേത്രത്തിന്റെ പരാമർശങ്ങളുള്ളതായി അദ്ദേഹം അറിയിച്ചു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മിന്റ് ഓഫീസറായിരുന്ന ജെയിംസ് പ്രിൻസെപ് 1822-ൽ വാരാണസിയിൽ സർവേ നടത്തുന്നതിനായി ഭൂപടം നിർമ്മിച്ചിരുന്നു. ഭൂപടം ഇപ്പോഴത്തെ സമുച്ചയവുമായി ഒത്തുനോക്കിയാൽ ക്ഷേത്രത്തിന്റെ ശ്രീകോവിൽ എളുപ്പത്തിൽ കണ്ടെത്താനാകുമെന്ന് ബി. ആർ മണി പറയുന്നു. ജെയിംസ് പ്രിൻസെപിന്റെ ‘വ്യൂ ഓഫ് ബനാറസ്’ എന്ന പുസ്തകത്തിലും ഭൂപടം ലഭ്യമാണ്. 128 അടി ഉയരമുള്ള ക്ഷേത്രം ഭൂപടത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. തെഹ്ഖാനകൾ എന്നു വിളിക്കുന്ന നിലവറകളും ക്ഷേത്രത്തിന്റെ ഭാഗമാണെന്നാണ് തെളിവുകളിൽ സൂചിപ്പിക്കുന്നത്.















