നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ രാമക്ഷേത്രം ഉയർന്നതോടെ അയോദ്ധ്യയിലെ ഭൂമിയുടെ വിലയും കുതിക്കുകയാണ്. ഒരു പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന ലക്ഷണങ്ങളിലൊന്നായി കണക്കാക്കുന്ന ഭൂമിയിടപാടുകളും വിലയുമൊക്കെയാണ്. അയോദ്ധ്യയിലും ഈ ‘ട്രെൻഡ്’ പ്രകടമാണ്.
അഭൂതപൂർവ്വമായ വളർച്ചയാണ് കഴിഞ്ഞ നാല് വർഷമായി അയോദ്ധ്യയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭൂമിയിടപാടുകളുടെ എണ്ണത്തിലും കുതിപ്പാണ് റിപ്പോർട്ട് ചെയ്യുന്നത്. സ്റ്റാമ്പ് ആൻ്റ് രജിസ്ട്രേഷൻ വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ 40 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നാല് വർഷത്തിനിടെ 400 ശതമാനത്തിന്റെ വർദ്ധനയും. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
2020-21 സാമ്പത്തിക വർഷത്തിൽ 18,329 വസ്തു വിൽപ്പന കാരാറുകളാണ് നഗരത്തിൽ രജിസ്റ്റർ ചെയ്തത്. സ്റ്റാമ്പ് ഡ്യൂട്ടിയായി 115 കോടിയോളം രൂപയാണ് ലഭിച്ചത്. 2020-ൽ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചതിന് ശേഷം അയോദ്ധ്യയിലേക്ക് ആളുകളുടെ ഒഴുക്കാണ്. ഭൂരിഭാഗം പേരും കാതലായ സ്ഥലം വാങ്ങുന്നു. 2021-22 ൽ, കാർഷിക, കാർഷികേതര, വാണിജ്യ സ്വത്തുക്കളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 20,321 ആയി ഉയർന്നു. സ്റ്റാമ്പ് ഡ്യൂട്ടി വഴി 149 കോടിരൂപ ലഭിച്ചു.
പിറ്റേ വർഷം 22,183 വസ്തു വിൽപന കരാറുകൾ നടപ്പിലാക്കി, 138 കോടി രൂപ സർക്കാരിന് വരുമാനം ലഭിച്ചു. 2023 ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലഘട്ടത്തിൽ 18,887 ഇടപാടുകളാണ് രേഖപ്പെടുത്തിയത്. റിപ്പോർട്ട് അനുസരിച്ച്, ഈ സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിൽ 138.16 കോടി രൂപയുടെ വരുമാനമാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്. ഇത് വരുന്ന മാസങ്ങളിലും തുടരുമെന്നാണ് വിലയിരുത്തൽ.