ദിസ്പൂർ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അസമിലും ഇൻഡി സഖ്യമില്ല. തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാല്ലെന്ന് പറഞ്ഞ് അസം പിസിസി അദ്ധ്യക്ഷൻ ഭൂപൻ ബോറ. ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് കോൺഗ്രസ് നിലപാട്. പശ്ചിമ ബംഗാളിലെ മമതയുടെ വാക്കുകൾക്ക് മറുപടിയെന്നോണമാണ് ബോറയുടെ വാക്കുകൾ.
ബംഗാളിൽ 2 സീറ്റുകളാണ് കോൺഗ്രസിന് തൃണമൂൽ വാഗ്ദാനം ചെയ്തത്. എന്നാൽ ഇത് കോൺഗ്രസ് നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെ മമത കോൺഗ്രസിനെ പരിഹസിക്കുകയും ചെയ്തു. ആദ്യം മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ഗുജറാത്തിലുമെല്ലാം സീറ്റ് നേടിയിട്ട് ബംഗാളിൽ അവകാശം ഉന്നയിക്കണമെന്നായിരുന്നു മമതയുടെ വാക്കുകൾ. ഇതിൽ എതിർത്താണ് ബോറ പ്രതികരിച്ചത്.
അസമിൽ 14 ലോക്സഭാ സീറ്റുകളാണുള്ളത്. 2019-ൽ, 14 സീറ്റിൽ ഒമ്പതും നേടിയത് ബിജെപിയാണ്. കോൺഗ്രസിനാകട്ടെ നേടാനായത് മൂന്ന് മണ്ഡലങ്ങൾ മാത്രമാണ്. ബംഗാൾ, പഞ്ചാബ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ അസമിലും ഇൻഡി സഖ്യം തകരുന്ന കാഴ്ചയാണ് കാണുന്നത്.