തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്തത് സിപിഎമ്മിന്റെ തലതിരിഞ്ഞ നയങ്ങളാണെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം ക്ഷണിച്ചു വരുത്തും എന്ന ബജറ്റ് പ്രഖ്യാപനം സിപിഎം പ്രചരിപ്പിച്ചിരുന്ന നയത്തിന് വിരുദ്ധമാണ്. മുതലാളിത്ത വിരുദ്ധ നയം വഴിയിൽ ഉപേക്ഷിച്ചു എന്നതാണ് ബജറ്റിലെ ഏറ്റവും വലിയ പ്രത്യേകതയെന്നും വാചസ്പതി കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപ് വാചസ്പതിയുടെ പ്രതികരണം.
‘ഇത്തവണത്തെ കേരള ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത സിപിഎം അവരുടെ മുതലാളിത്ത വിരുദ്ധ നയം വഴിയിൽ ഉപേക്ഷിച്ചു എന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം ക്ഷണിച്ചു വരുത്തും എന്ന ബജറ്റ് പ്രഖ്യാപനം ഇന്നലെ വരെ സിപിഎം പ്രചരിപ്പിച്ച നയത്തിന് വിരുദ്ധമാണ്. കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടു ചോർ വാരിച്ച്, രക്തസാക്ഷികളെ സൃഷ്ടിച്ച് കേരളത്തിന്റെ വികസനം പതിറ്റാണ്ടുകൾ പിറകോട്ടടിച്ചതിന് ജനങ്ങളോട് മാപ്പ് പറഞ്ഞിട്ട് വേണം കേരളത്തിന്റെ വിപണി തുറന്ന് കൊടുക്കാൻ. ടി.പി ശ്രീനിവാസൻ എന്ന വന്ദ്യ വയോധികനോടും ജീവച്ഛവം ആയി കിടക്കുന്ന പുഷ്പനോടും പ്രത്യേകമായി മാപ്പ് പറയണം. സമയം കിട്ടുമ്പോൾ സഖാവ് ബാലഗോപാലിനോട് പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്‌പനെ അറിയാമോ എന്ന് കൂടി ചോദിക്കണം. ഇവരുടെ ആഹ്വാനം കേട്ട് തെരുവിലിറങ്ങിയവർക്ക് എന്ത് പറയാനുണ്ട് എന്നറിയാൻ ആഗ്രഹമുണ്ട്.
കുട്ടി സഖാക്കന്മാരോട് ഒരു അഭ്യർത്ഥന കൂടി ഉണ്ട്. കേന്ദ്രം സ്വകാര്യ മുതലാളിമാരെ സഹായിക്കുന്നു എന്ന വായ്‌ത്താരി അവസാനിപ്പിക്കണം. സ്വകാര്യ മൂലധനം വെറുക്കപ്പെടേണ്ടതാണ് എന്ന മൂരാച്ചി നയം പുതിയ തലമുറയെ ഇനിയെങ്കിലും പഠിപ്പിക്കരുത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്ത് തരിപ്പണമാക്കിയത് നിങ്ങളുടെ തലതിരിഞ്ഞ നയങ്ങളാണ്. ഛർദ്ദിച്ചത് വാരി വിഴുങ്ങാൻ നിങ്ങളുടെ പാർട്ടി പണ്ട് മുതലേ സമർത്ഥൻമാരാണ്. പക്ഷേ ഇതെല്ലാം തിരിച്ചറിയുന്ന ഒരു തലമുറ ഇവിടെ വളർന്ന് വരുന്നുണ്ടെന്ന് മനസിലാക്കണം.’- സന്ദീപ് വാചസ്പതി കുറിച്ചു.