ന്യൂഡൽഹി: ഭാരതീയരെ വിലകുറച്ച് കണ്ട മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനെയും ഇന്ദിരയെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതീയരുടെ കഴിവുകളിൽ ഒട്ടുമേ വിശ്വാസം പ്രകടിപ്പിക്കാത്തവരായിരുന്നു ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രിമാരെന്ന് നരേന്ദ്രമോദി വിമർശിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷമുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ കഴിവിലും സാധ്യതകളിലും കോൺഗ്രസ് ഒരിക്കലും വിശ്വാസമർപ്പിച്ചിരുന്നില്ല. ഭരണാധികാരികളാണെന്ന ഗർവ്വായിരുന്നു അവർക്കുണ്ടായിരുന്നത്. ജനങ്ങളെ ഇകഴ്‌ത്തി കാണാനാണ് അവർ ശ്രമിച്ചതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ചെങ്കോട്ടയിൽ വച്ച് നെഹ്റു നടത്തിയ പ്രസംഗത്തിലെ വാക്കുകളും അദ്ദേഹം ഓർമ്മിപ്പിച്ചു. യൂറോപ്പ്യൻ – അമേരിക്കൻ ജനതകളുമായി താരതമ്യം ചെയ്യുമ്പോൾ ഭാരതത്തിലുള്ളവർക്ക് കഠിനാധ്വാനം ചെയ്യുന്ന ശീലമില്ലെന്നായിരുന്നു നെഹ്റു പ്രസംഗത്തിൽ പറഞ്ഞത്. ഭാരതീയവരെ വിലകുറച്ച് കണ്ട നെഹ്റു, അവരുടെ കഴിവിൽ വിശ്വസിച്ചിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് ആ വാക്കുകൾ. ഭാരതീയർ മടിയന്മാരും ബുദ്ധിയില്ലാത്തവരുമാണന്ന് കോൺഗ്രസ് കരുതി. പിന്നീട് അധികാരത്തിൽ വന്ന മകൾ ഇന്ദിരയും വ്യത്യസ്തമായി ചിന്തിക്കാൻ തയ്യാറായില്ല. രാജ്യത്തെ മുഴുവൻ പൗരന്മാരെയും ശരിയായി അളക്കാൻ ഇന്ദിരയ്‌ക്ക് കഴിഞ്ഞില്ലെങ്കിലും കോൺഗ്രസിന്റെ കാര്യത്തിൽ ആ വിലയിരുത്തൽ സത്യമായി വന്നുവെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
#WATCH | PM Narendra Modi read out a statement from a speech of former PM late Jawaharlal Nehru, in Lok Sabha today.
PM Modi said, "…It means that Nehru ji thought that Indians are lazy and less intelligent." pic.twitter.com/GBba9NEbz3
— ANI (@ANI) February 5, 2024
ഇപ്പോൾ പ്രതിപക്ഷം ഈ അവസ്ഥയിലെത്താനുള്ള കാരണവും കോൺഗ്രസിന്റെ പിടിപ്പുകേടാണ്. പ്രതിപക്ഷ സഖ്യത്തിന്റെ ‘അലൈൻമെന്റ്’ തന്നെ ആകെ പൊളിഞ്ഞുപോയെന്നും ഇൻഡി മുന്നണിയെ പരിഹസിച്ചുകൊണ്ട് നരേന്ദ്രമോദി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചുമതല നിർവ്വഹിക്കാൻ ഇപ്പോഴും പ്രതിപക്ഷത്തിനായിട്ടില്ലെന്നും ഈ രാജ്യത്തിന് ശക്തമായ പ്രതിപക്ഷം വേണമെന്ന് താനെപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നുവെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.