ന്യൂഡൽഹി: 37 തവണ മാറ്റിവച്ച എസ്എൻസി ലാവ്‌ലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാകും ഇത്തവണ കേസ് പരിഗണിക്കുക. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാകും ഇന്ന് പരിഗണിക്കുക.
ആറ് വർഷത്തോളമായി കോടതിയുടെ പരിഗണനയിലുള്ള ഹർജി 37 തവണയാണ് മാറ്റിവച്ചത്. കഴിഞ്ഞ ഒക്ടോബർ 31-നായിരുന്നു കേസ് അവസാനമായി മാറ്റിയത്. ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും മറ്റ് രണ്ട് ഹർജികളിൽ വാദം കേൾക്കുന്നത് നീണ്ടതോടെ വൈകിയാണ് ഹർജികൾ പരിഗണനയ്ക്കെടുത്തത്.
സിബിഐയ്‌ക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു കോടതിയിൽ ഇല്ലാത്തതിനാൽ അൽപസമയം കഴിഞ്ഞ് പരിഗണിക്കണമെന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് തള്ളിയ കോടതി ഹർജികൾ പിന്നീട് പരിഗണിക്കാനായി മാറ്റി.