ഇടുക്കി: തൊടുപുഴയിൽ റിട്ടയേർഡ് കോളേജ് അദ്ധ്യാപകൻ എംടി ജോണിന്റെ വീട്ടിൽ കവർച്ച നടത്തിയത് പ്രൊഫഷണൽ സംഘമെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. വീട്ടിൽ നിന്നും കുടുംബം ഒരു മണിക്കൂർ മാറി നിന്ന സമയമാണ് കവർച്ച നടന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ശനിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. വൈകിട്ട് 6.45-നും 7.50-നും ഇടയിലായിരുന്നു കവർച്ച നടന്നത്. ജോണും ഭാര്യ ഫിലോമിനയും സഹോദരി ആലിസും നെടിയശാല പള്ളിയിൽ പെരുന്നാളിന് പോയ സമയമായിരുന്നു സംഭവം. പ്രദക്ഷിണത്തിൽ പങ്കെടുത്ത് തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
പൂട്ട് പൊളിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് 20 പവൻ സ്വർണം നഷ്ടമായ വിവരം അറിയുന്നത്. പിൻവാതിലിന് പുറമെ വീട്ടിലെ മറ്റ് മുറികളും സംഘം കുത്തിത്തുറന്നിട്ടുണ്ട്. ഹാളിനോട് ചേർന്നുള്ള മുറിയിലെ ഇരുമ്പ് അലമാരയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. തൊട്ടടുത്തുള്ള മരത്തിന്റെ അലമാരയിലായിരുന്നു ഇതിന്റെ താക്കോൽ ഉണ്ടായിരുന്നത്. അത് എടുത്താണ് ഇരുമ്പിന്റെ അലമാര തുറന്ന് സ്വർണം കവർന്നിരിക്കുന്നത്.
മോഷ്ടാക്കൾ ഇവിടെ നിന്ന് വാഹനത്തിൽ കയറി രക്ഷപ്പെട്ടിരിക്കാം എന്നാണ് പോലീസ് നിഗമനം. പെരുന്നാളിന് പ്രദേശവാസികൾ പോകുമെന്ന് നേരത്തെ മനസിലാക്കിയ കവർച്ചാ സംഘം മോഷണം മുമ്പ് ആസൂത്രണം ചെയ്തിരുന്നിരിക്കാം. കൂടാതെ സിസിടിവി ഇല്ലാത്ത വീട് നോക്കിയാണ് സംഘം മോഷണം നടത്തിയിരിക്കുന്നതെന്നും പോലീസ് പറയുന്നു