ടോക്കിയോ: വിവാഹിതനുമായി ബന്ധം പുലർത്തിയെന്ന വിവാദത്തിൽ അകപ്പെട്ടതിന് പിന്നാലെ സൗന്ദര്യ കിരീടം തിരിച്ചുനൽകി മിസ് ജപ്പാൻ. കരോലിന് ഷിനോ എന്ന 26-കാരിയാണ് വിവാദത്തിലായതോടെ കിരീടം ഉപേക്ഷിച്ചത്.
കഴിഞ്ഞ മാസമായിരുന്നു മിസ് ജപ്പാൻ ബ്യൂട്ടി പേജന്റ് മത്സരം. ഒന്നാമത്തെത്തി കിരീടമണിഞ്ഞതോടെ കരോലിനയുടെ ജനപ്രീതി വർദ്ധിച്ചു. ജപ്പാൻ പൗരയാണെങ്കിലും കരോലിന യുക്രെയ്നിലാണ് ജനിച്ചത് എന്ന കാരണത്താൽ മിസ് ജപ്പാൻ കിരീടത്തിന് അർഹയല്ലെന്ന് വാദം ഉയർന്നിരുന്നു. അഞ്ചാം വയസിലാണ് കരോലിന ജപ്പാനിലേക്ക് കുടിയേറ്റം നടത്തിയത്. അവളുടെ അമ്മ ജപ്പാൻകാരനെ പുനർവിവാഹം ചെയ്തതോടെ യുക്രെയ്നിൽ നിന്ന് പോരുകയായിരുന്നു.
തുടർന്ന് 2022ലാണ് കരോലിന ന്യൂട്രലൈസ്ഡ് സിറ്റിസൺ ആയി മാറിയത്. ജനിച്ചത് മറ്റൊരു രാജ്യത്താണെങ്കിലും നിലവിൽ താമസിക്കുന്ന രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്നതിനെയാണ് ന്യൂട്രലൈസ്ഡ് സിറ്റിസൺഷിപ്പ് എന്ന് വിശേഷിപ്പിക്കുന്നത്. കുട്ടിക്കാലം മുതലേ ജപ്പാനിൽ ആയിരുന്നതിനാൽ ജാപ്പനീസ് ഭാഷ നല്ലപോലെ കൈകാര്യം ചെയ്യാനും കരോലിനയ്‌ക്ക് അറിയാം. പൗരത്വം ലഭിച്ചതിന് പിന്നാലെ ബ്യൂട്ടി പേജന്റ് മത്സരത്തിൽ പങ്കെടുക്കുകയും കിരീടം സ്വന്തമാക്കുകയും ചെയ്ത കരോലിന പൗരത്വവിവാദത്തിന് ശേഷം വിവാഹേതര ബന്ധ വിവാദത്തിലും അകപ്പെടുകയായിരുന്നു.
സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും ഡോക്ടറുമായ തകുമാ മേദയുമായി അടുപ്പത്തിലാണ് കരോലിനയെന്ന് വാർത്ത പരന്നു. തകുമ വിവാഹിതനായതിനാൽ കരോലിനയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ബന്ധം സ്ഥിരീകരിച്ച കരോലിന, വിവരം അറിഞ്ഞിരുന്നില്ലെന്ന് അവകാശപ്പെട്ടു. ഇതോടെ ബ്യൂട്ടി പേജന്റും കരോലിനയെ പിന്തുണച്ചു. എന്നാൽ സത്യാവസ്ഥ പിന്നീട് പുറത്തുവന്നു.
തകുമ വിവാഹിതനാണെന്ന വസ്തുത അറിഞ്ഞുകൊണ്ട് തന്നെയാണ് കരോലിന ബന്ധം തുടർന്നതെന്ന് വെളിപ്പെട്ടതോടെ ക്ഷമാപണവുമായി സൗന്ദര്യറാണി രംഗത്തെത്തി. വിവാദത്തിൽ പിന്തുണച്ചവരെ വഞ്ചിച്ചതിന് മാപ്പപേക്ഷിക്കുന്നതായി കരോലിന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതിന് പിന്നാലെ സൗന്ദര്യ കിരീടം പേജന്റിന് തിരിച്ചുനൽകുകയായിരുന്നു. നിലവിൽ മിസ് ജപ്പാൻ പദവി ഒഴിഞ്ഞുകിടക്കുകയാണ്. പേജന്റിൽ റണ്ണർ-അപ് ആയവർക്ക് പദവി കൈമാറാനും അധികൃതർ തയ്യാറായിട്ടില്ല.