ന്യൂഡൽഹി: നന്ദി പ്രമേയ ചർച്ചയിൽ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ മറുപടി നൽകും. കഴിഞ്ഞ ദിവസം ലോക്‌സഭയിൽ നടന്ന ചർച്ചയിൽ കോൺഗ്രസിനെയും പ്രതിപക്ഷ സഖ്യത്തെയും പ്രധാനമന്ത്രി കടന്നാക്രമിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധൈര്യം കോൺഗ്രസിന് നഷ്ടപ്പെട്ടെന്നും പ്രധാനമന്ത്രി പരിഹസിച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 370-ലധികം സീറ്റുകളിലും എൻഡിഎ 400-ലധികം സീറ്റുകളിലും വിജയിക്കും. വിശ്വാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പായിരുന്ന രാമക്ഷേത്രം ഞങ്ങൾ യാഥാർത്ഥ്യമാക്കി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി. വനിതാ സംവരണ ബിൽ പാസാക്കി. അധിനിവേശത്തിന്റെ പിടിയിൽ നിന്നും രാജ്യത്തെ നിയമങ്ങളെ ഞങ്ങൾ സ്വതന്ത്രമാക്കി. ബഹിരാകാശം മുതൽ ഒളിമ്പിക്‌സ് വരെയും ശാസ്ത്ര മേഖല മുതൽ ഭരണം വരെയുള്ള മേഖലകളിൽ രാജ്യം സ്ത്രീ ശാക്തീകരണത്തിന് സാക്ഷ്യം വഹിക്കുകയാണ്. മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറുമ്പോൾ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഭാരതം മാറുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാർലമെന്റ് സമ്മേളനം ഒരു ദിവസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. യുപിഎ സർക്കാരിന്റെയും എൻഡിഎ സർക്കാരിന്റെയും കാലത്തുള്ള ഇന്ത്യൻ സമ്പദ്ഘടനയുടെ അവസ്ഥ വിശദമാക്കുന്ന റിപ്പോർട്ട് സഭയിൽ അവതരിപ്പിക്കും. ജനുവരി 31ന് തുടങ്ങിയ പാർലമെന്റ് സമ്മേളനം ഫെബ്രുവരി ഒമ്പതിന് അവസാനിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാനത്തെ പാർലമെന്റ് സമ്മേളനമാണിത്.