ഇഷാ ഡിയോളിന്റെ വിവാഹമോചന വാർത്ത പുറത്ത് വന്നതോടെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത് ഇഷ ഭർത്താവിനെക്കുറിച്ച് മുമ്പ് എഴുതിയ ഒരു കുറിപ്പാണ്. ഇഷ തന്റെ പുസ്തകത്തിലാണ് ഭരത് തഖ്താനി എങ്ങനെ തന്നിൽ നിന്നും അവഗണിക്കപ്പെടുന്നെന്ന് എഴുതിയിരിക്കുന്നത്. 2020-ലാണ് ഇഷാ ഡിയോളിന്റെ പുസ്തകം പുറത്തിറങ്ങിയത്.
ഒരു അമ്മയിൽ നിന്നും മറ്റൊന്നിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള കഥകൾ, ഉപദേശങ്ങൾ, പാചകക്കുറിപ്പുകൾ എന്ന പേരിലാണ് ഇഷ പുസ്തകം എഴുതിയത്. ഇതിൽ തന്റെ രണ്ടാമത്തെ മകളുടെ ജനനത്തിന് ശേഷം ഭരത് എങ്ങനെ അവഗണിക്കപ്പെട്ടെന്നും ഇഷ പറയുന്നുണ്ട്. പ്രണയം ജീവനോടെ നിലനിർത്താൻ എന്താണ് ചെയ്യേണ്ടെന്നും ഇഷാ തന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.
‘എനിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നതിന് ശേഷം കുറച്ച് ദിവസത്തേക്ക് ഭരത് എന്നോട് ദേഷ്യപ്പെടുന്നതായും അകൽച്ചയുണ്ടാകുന്നതായും തോന്നി. ഞാൻ അയാൾക്ക് വേണ്ടത്ര പരിഗണന നൽകാത്തതിനാലാകാം ഇങ്ങനെയുണ്ടാകുന്നതെന്നൊരു ഫീലായിരുന്നു എനിക്ക്. ഒരു ഭർത്താവിന് ഇത്തരത്തിൽ തോന്നുന്നത് സ്വാഭാവികമാണ്. കാരണം, ആ സമയത്ത് രാധ്യയുടെ പ്ലേ സ്കൂൾ വളരെ മോശമായിരുന്നു. ഞാൻ മിരായയുടെ ജനനത്തോടനുബന്ധിച്ച് തിരക്കിലായിരുന്നു.
കൂടാതെ എന്റെ പുസ്തകം എഴുതുന്നതിലും പ്രൊഡക്‌ഷൻ മീറ്റിംഗുകൾ കൈകാര്യം ചെയ്യുന്ന തിരക്കിലുമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അവഗണന അനുഭവപ്പെടുക എന്നത് സ്വാഭാവികമാണ്. എന്റെ ഭാഗത്തെ തെറ്റ് അപ്പോൾ തന്നെ എനിക്ക് മനസിലായി. അവന്റെ വസ്ത്രങ്ങൾ അയൺ ചെയ്യാത്തതും അവന് ഉച്ചക്ക് എന്താണ് ഭക്ഷണമെന്ന് ശ്രദ്ധിക്കാതെ ജോലിക്ക് പറഞ്ഞയച്ചതുമൊക്കെ ഞാൻ ഓർത്തു.
ഭരതിന് വളരെ കുറച്ച് ആവശ്യങ്ങൾ മാത്രമാണുള്ളത്. അത് പോലും നോക്കാൻ കഴിയുന്നില്ലെങ്കിൽ എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് തോന്നി, ഞാൻ അത് മനസിലാക്കി വേഗം തിരുത്തണമെന്നും ഉറപ്പിച്ചു. അവനോടൊപ്പം ഒന്ന് പുറത്ത് പോയിട്ടോ സിനിമയ്‌ക്ക് പോയിട്ടോ ദിവസങ്ങൾ ആയെന്നും അപ്പോഴാണ് എനിക്ക് മനസ്സിലായി തുടങ്ങിയത്. അതിനാൽ ഞാൻ എന്റെ ട്രാക്കിൽ നിന്ന് പുറത്തുകടക്കാൻ തീരുമാനിച്ചു. വീട്ടിനുള്ളിലെ ജീവിതത്തിൽ നിന്നും പുറത്ത് കടന്നു.നല്ല വസ്ത്രങ്ങൾ ധരിച്ച് അവനോടൊപ്പം പുറത്ത് പോകാൻ തുടങ്ങി.’- ഇഷാ ഡിയോൾ കുറിച്ചു.
2012-ലായിരുന്നു ഇഷയുടെയും ഭരതിന്റെയും വിവാഹം നടന്നത്. ഇരുവർക്കും ആറും നാലും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. രാധ്യാ, മിരായ എന്നാണ് രണ്ട് പേരുടെയും പേര്. ചൊവ്വാഴ്ചയാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതായി വെളിപ്പെടുത്തിയത്. 11 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ അവസാനമാകുന്നത്.