ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ നയങ്ങൾ കാലഹരണപ്പെട്ട് പോയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നയത്തിലും നേതാവിലും ഒരു ഗ്യാരന്റിയുമില്ലാത്ത കോൺഗ്രസാണ് മോദിയുടെ ഗ്യാരന്റിയെ ചോദ്യം ചെയ്യുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു. രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പാർട്ടിയും അതിന്റെ ചിന്താഗതികളും കാലഹരണപ്പെട്ടിരിക്കുന്നു. അവരുടെ ഉത്തരവാദിത്വങ്ങൾ പോലും പുറംകരാർ നൽകിയിരിക്കുകയാണ്. ഇത്രയും കാലം നമ്മളെ ഭരിച്ചുകൊണ്ടിരുന്ന പാർട്ടി ഇപ്പോൾ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ജാതിയുടെയും ഭാഷയുടെയും പേരിൽ രാജ്യത്തെ വിഭജിക്കാൻ ഒരു അവസരവും നഷ്ടമാക്കാത്ത കോൺഗ്രസ് പാർട്ടി ഇപ്പോൾ ജനാധിപത്യത്തെയും ഫെഡറലിസത്തെയും പറ്റി സംസാരിക്കുകയാണ്.
അധികാര മോഹത്താൽ കോൺഗ്രസ് ജനാധിപത്യത്തെ പരസ്യമായി കഴുത്തുഞെരിച്ചുകൊന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ഒറ്റരാത്രികൊണ്ട് പിരിച്ചുവിട്ടു. ഇതല്ലാതെ രാജ്യത്തിന് വേണ്ടി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല. ഇപ്പോൾ ജാതിയുടെയും ഭാഷയുടെയും പേരിൽ രാജ്യത്തെ വിഭജിക്കാനായി ജനാധിപത്യത്തെ കുറിച്ചും ഫെഡറലിസത്തെ കുറിച്ചും പ്രഭാഷണങ്ങൾ നടത്തുകയാണ്.
ഭീകരവാദവും വിഘടനവാദവും സ്വന്തം താൽപര്യങ്ങൾക്കായി തഴച്ചുവളരാൻ അനുവദിച്ച കോൺഗ്രസ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അക്രമത്തിലേക്കും പിന്നോക്കാവസ്ഥയിലേക്കും തള്ളിവിടുകയായിരുന്നു. രാജ്യത്തെ സൈന്യത്തിന്റെ നവീകരണം തടഞ്ഞവർ ഇന്ന് രാജ്യസുരക്ഷയെയും ആഭ്യന്തര സുരക്ഷയെയും കുറിച്ച് നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
സ്വാതന്ത്ര്യത്തിന് ശേഷവും കോൺഗ്രസ് കൊളോണിയൽ ചിന്താഗതിയാണ് പ്രോത്സാഹിപ്പിച്ചതെന്നും പ്രധാനമന്ത്രി ആരോപിച്ചു. ആരാണ് ബ്രിട്ടീഷുകാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടത്? നിങ്ങൾ ബ്രിട്ടീഷുകാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടില്ലെങ്കിൽ, അവർ തയ്യാറാക്കിയ ഐപിസി എന്തുകൊണ്ട് മാറ്റിയില്ല?, അവർ രൂപപ്പെടുത്തിയ നൂറുകണക്കിന് നിയമങ്ങൾ നിങ്ങൾ എന്തുകൊണ്ട് തുടരാൻ അനുവദിച്ചു? എന്നും പ്രധാനമന്ത്രി ചോദിച്ചു.