ജയ്പൂർ: പഞ്ചാബിൽ മൂന്ന് ഭീകരർ പിടിയിൽ. ലഖ്ബീർ ലാൻഡ, ഹർവീന്ദർ റിൻഡ എന്നീ ഭീകരരുടെ കൂട്ടാളികളാണ് പിടിയിലായത്. പഞ്ചാബ് പോലീസിന്റെ പ്രത്യേക സംഘം നടത്തിയ തിരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. ജോബൻജിത് സിംഗ്, ബിക്രംജിത് സിംഗ്, കുൽവീന്ദർ സിംഗ് എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയ ഭീകരരിൽ നിന്നും 32 പിസ്റ്റളുകളും 10 കാട്രിഡ്ജുകളുൾപ്പെടെ നിരവധി ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
അമൃത്സറിലെ സഫീപൂർ-തരൺ ഗ്രാമത്തിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. പിടിയിലായവർ നിരവധി ഭീകരാക്രമണങ്ങളിലെ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. രാജ്യത്തിന്റെ അതിർത്തി സംസ്ഥാനങ്ങളുടെ ക്രമസമാധാനനില തകർക്കാനാണ് ഭീകരർ ശ്രമിക്കുന്നതെന്നും ഇതിനായി അവർ മറ്റ് രാജ്യങ്ങളിലെ ഭീകരരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും അമൃത്സറിലെ ഉന്നത പോലീസ് മേധാവി പറഞ്ഞു.
ഭീകരരെ പിടികൂടുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അതിർത്തി സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.